വിവാദമായ ദേശീയ ചലച്ചിത്ര പുരസ്ക്കാര സമർപ്പണ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെ.ജെ.യേശുദാസിനെതിരെയും സംവിധായകന്‍ ജയരാജിനെതിരെയും പ്രതിഷേധം ശക്തമാവുന്നു. ഇരുവരുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്നും പുതുതലമുറ കാണിച്ച ആര്‍ജവം അവര്‍ മനസിലാക്കുമെന്ന് കരുതുന്നതായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു

ദേശീയ പുരസ്ക്കാരം വിതരണം അവസാനിച്ചെങ്കിലും പ്രതിഷേധത്തിന്റെ ചൂട് കുറയുന്നില്ല . എല്ലാവരോടും ഒപ്പം നിന്നിട്ട് അവസാനം പുരസ്ക്കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലാപാടുകളാണ് കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത്. തീരുമാനം വ്യക്തിപരമാകാമെങ്കിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരായിരുന്നുവെന്ന് കമല്‍ പറഞ്ഞു.

വ്യക്തിപരമായ കാര്യത്തിന് വേണ്ടിയുള്ള യേശുദാസിന്റെയും ജയരാജിന്റെയും സമീപനത്തില്‍ ദുഃഖമുണ്ടെന്ന് മുന്‍പുരസ്ക്കാര ജേതാവും ചിത്രസംയോജകയുമായ ബീന പോള്‍ പറഞ്ഞു . പ്രതിഷേധം ഉണ്ടായിട്ടും അത് ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് സിനിമപ്രവര്‍ത്തകരുടെ പൊതുവികാരം.