ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലെ ക്യാമഡെനിൽ പബ്ലിക് ടോയ്‌ലറ്റുകൾ പുരുഷന്മാരുമായി ഷെയർ ചെയ്യുവാൻ നിർബന്ധിതരായിരിക്കുകയാണ് സ്ത്രീകൾ. കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം പുരുഷന്മാരുടെ ടോയ്‌ലറ്റുകൾ പ്രവർത്തന സജ്ജമാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സ്ത്രീകളുടെ ടോയ്‌ലറ്റുകൾ ജൻഡർ – ന്യൂട്രൽ ആയി മാറിയത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ പലഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഇടങ്ങൾ സ്ത്രീകളുടെ സുരക്ഷ അപകടത്തിൽ ആകുമെന്ന ആരോപണമാണ് ശക്തം. ഈ ടോയ്‌ലെറ്റുകൾ തികച്ചും വൃത്തിഹീനവും, അതോടൊപ്പം തന്നെ ഒട്ടും സുരക്ഷിതവുമല്ലെന്ന് ഉപയോഗിച്ച സ്ത്രീകൾ വ്യക്തമാക്കി. കോവിഡ് കാലത്തെ സോഷ്യൽ ഡിസ്റ്റൻസിംങ് നിയമങ്ങൾ വന്നപ്പോഴാണ് പുരുഷന്മാരുടെ ടോയ്‌ലെറ്റുകൾ അടച്ചത്. എന്നാൽ ഇപ്പോൾ അത് പ്രവർത്തനരഹിതമായി തന്നെ തുടരുകയാണ്. അവ പ്രവർത്തന സജ്ജമാക്കാൻ ഉള്ള പണം ഇപ്പോൾ കൗൺസിലിന്റെ പക്കലില്ല എന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നത്.

സുരക്ഷിതമായ ഇടങ്ങൾ സ്ത്രീകൾക്ക് ആവശ്യമാണെന്ന് നിരവധി പേർ ഇപ്പോൾതന്നെ വ്യക്തമാക്കി കഴിഞ്ഞു. കൗൺസിലർ തങ്ങളുടെ പണം ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന വിശദീകരണമാണ് കൗൺസിൽ നൽകുന്നത്. പുരുഷന്മാരുടെ ടോയ്ലറ്റുകൾ ജൻഡർ – ന്യൂട്രലും, സ്ത്രീകളുടേത് സ്ത്രീകൾക്കും മാത്രവും ആകണമെന്ന നിർദേശവും വന്നു കഴിഞ്ഞു.