ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രാവെൻ : അഫ് ഗാൻ അഭയാർത്ഥികൾക്ക് താമസസൗകര്യമൊരുക്കി ക്രാവെൻ. ആറു കിടപ്പുമുറി ഉൾപ്പെടുന്ന വീട് നൽകാമെന്ന സ്വകാര്യ ഭൂഉടമയുടെ ഉറപ്പിന്മേലാണ് സ്കിപ്റ്റണിലേക്ക് അഫ്ഗാൻ അഭയാർത്ഥികളുടെ ആദ്യ ഗ്രൂപ്പ് എത്തുന്നത്. രണ്ടോ മൂന്നോ കുടുംബത്തിൽ നിന്ന് 15 പേരെ സ്വീകരിക്കാനാണ് ക്രാവെൻ തയ്യാറാകുന്നത്. അടുത്തയാഴ്ച ക്രാവൻ ഡിസ്ട്രിക്ട് കൗൺസിലിന്റെ പോളിസി കമ്മിറ്റി യോഗത്തിൽ, കൗൺസിലർമാരോട് സർക്കാരിന്റെ അഫ്ഗാൻ സെറ്റിൽമെന്റ് സ്കീമിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെടും. അഫ്ഗാനിസ്ഥാനിലെ പ്രക്ഷുബ്ദ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പദ്ധതിയിലൂടെ ബ്രിട്ടനിൽ പുനരധിവസിപ്പിക്കുന്ന ആളുകളുടെ എണ്ണം 3,000 ത്തിൽ നിന്ന് 10,000 ആയി ഉയർത്താൻ സർക്കാർ തയ്യാറായിട്ടുണ്ട്. നോർത്ത് യോർക്ക് ക്ഷെയറിൽ പുനരധിവസിപ്പിക്കുന്നവരുടെ എണ്ണം 40 ൽ നിന്ന് 100 ആയി ഉയർത്തി.

നോർത്ത് യോർക്ക് ക്ഷയറിൽ ഇതുവരെ സെൽബി, ഹാംബ്ലെട്ടൺ, ഹാരോഗേറ്റ് എന്നിവിടങ്ങളിലായി 42 പേർ അടങ്ങുന്ന എട്ട് കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്രിട്ടനിലെത്തിയ അഫ്ഗാൻ കുടുംബങ്ങൾക്ക് നിലവിൽ അനുയോജ്യമായ താമസസൗകര്യം കണ്ടെത്താൻ സർക്കാർ പാടുപെടുമ്പോൾ കൗൺസിലിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കം ശുഭസൂചന നൽകുന്നതാണ്. നിരവധി പാർപ്പിടങ്ങൾ, സ്കൂൾ സ്ഥലങ്ങൾ, മികച്ച സേവനങ്ങൾ എന്നിവയുള്ളതിനാൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള മികച്ച പ്രദേശമായി സ്കിപ്റ്റൺ പരിഗണിക്കപ്പെടുന്നു.

നോർത്ത് യോർക്ക് ക്ഷയർ കൗണ്ടി കൗൺസിലിന്റെ പങ്കാളിത്തത്തോടെ ആവും പുനരധിവാസ പദ്ധതി മുന്നോട്ട് നീങ്ങുന്നത്. സ്ത്രീകൾ, പെൺകുട്ടികൾ, കുട്ടികൾ, താലിബാന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് ഇരയായവർ എന്നിവർക്കാണ് പ്രഥമ മുൻഗണന. മറ്റുള്ളവരിൽ ബ്രിട്ടീഷ് സേനയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർ, ബ്രിട്ടീഷ് സർക്കാർ ഇതര സംഘടനകളിൽ ജോലി ചെയ്യുന്ന അഫ്ഗാൻ പൗരന്മാർ, അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ആദ്യ വർഷത്തേക്കുള്ള പദ്ധതി സജ്ജീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള എല്ലാ ചെലവുകളും ഹോം ഓഫീസ് നൽകും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ക്രാവെൻ പ്രതിജ്ഞാബദ്ധമാണെന്ന് കൗൺസിലർ റിച്ചാർഡ് ഫോസ്റ്റർ അറിയിച്ചു.