ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ അനാവരണം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അതിന് നേരെ മുട്ടയെറിഞ്ഞു വിവാദത്തിൽ ആയിരിക്കുകയാണ് ആർട്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കുന്ന അൻപത്തിഒൻപതുകാരൻ ജെറെമി വെബ്സ്റ്റർ. താച്ചറുടെ ജന്മനാടായ ഗ്രാന്തം ടൗണിലാണ് പ്രതിമ പുതിയതായി നിർമ്മിച്ചിരിക്കുന്നത്. ജെറെമി തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് താൻ ചെയ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമ അനാവരണം ചെയ്തു ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ജെറെമി സ്ഥലത്തെത്തി നാലോളം മുട്ടകൾ അറിയാൻ ശ്രമിച്ചുവെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് പ്രതിമയിൽ പതിച്ചത്. മൂന്നുലക്ഷം പൗണ്ടോളം മുടക്കിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ നടത്തിയ ആക്രമണം തികച്ചും തെറ്റാണെന്ന് ലോക്കൽ കൗൺസിലർമാരും എംപിമാരും പ്രതികരിച്ചു. സാധാരണ ഒരു നേതാവായിരുന്നില്ല താച്ചറെന്നും, എല്ലാ നൂറ്റാണ്ടിലും ജനങ്ങൾ ഓർമ്മച്ചിരിക്കുന്ന ഒരു നാമമാണ് താച്ചറുടെതെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു. 10 അടിയോളം ഉയരമുള്ള പ്രതിമയുടെ സംരക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ആയിരുന്നു ആദ്യം പ്രതിമ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് താച്ചറുടെ ജന്മനാട്ടിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു. പ്രതിമയ്ക്ക് ചുറ്റും മെറ്റൽ വേലി ഉണ്ടെങ്കിലും അതിന് പുറത്തുനിന്നാണ് ജെറെമി മുട്ടയെറിഞ്ഞത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്ന് ലിങ്കൺഷെയർ പോലീസ് വ്യക്തമാക്കി.

മുട്ടയെറിഞ്ഞു എന്ന് സംശയിക്കുന്ന ജെറെമി ഒൻപതു വർഷത്തോളം യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററിലെ ആറ്റെൻബോറോ ആർട്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അതോടൊപ്പം തന്നെ വിവിധ ആർട്സ് എക്സിബിഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.