കൊച്ചി: ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുട്ത് അല്ലെന്ന് അഭിഭാഷകന്‍. സുനി മുമ്പ് കോടതിയില്‍ എഴുതി നല്‍കിയ പരാതിയിലെയും കത്തിലെയും കയ്യക്ഷരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും ഭാഷയിലും ശൈലിയിലും പൊരുത്തക്കേടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്, അത് ഇത്ര വടിവൊത്ത അക്ഷരമല്ല. മറ്റാരോ എഴുതിയ കത്താണ് സുനിലിന്റെ പേരില്‍ പ്രചരിക്കുന്നതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ദിലീപ് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിലീപിന്റെ രഹസ്യങ്ങള്‍ ഇതുവരെ താന്‍ പുറത്തുവിട്ടിട്ടില്ലെന്നുള്ള ഭീഷണിയും കത്തിലുണ്ടായിരുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചു. സുനിയുടെ കത്തിലെ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കത്ത് എഴുതിയത് കാക്കനാട് ജയിലില്‍ നിന്ന് നല്‍കിയ പേപ്പറിലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.