ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീവീവ് : യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ലിവീവിലെ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ 30 ക്രൂയിസ് മിസൈലുകളാണ് സൈനിക താവളത്തിന് മേൽ പതിച്ചത്. 134 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവളത്തിലാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായെന്നും ലിവീവ് ഗവര്‍ണര്‍ മാക്‌സിം അറിയിച്ചു.

പോളണ്ട് അതിർത്തിയിൽ നിന്ന് 12 മൈൽ അകലെയാണ് യാവോറിവ് സൈനിക താവളം. കിഴക്കന്‍ മേഖലയില്‍നിന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കനത്ത ആക്രമണം. പോളണ്ട് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ ഭാഗത്തേക്ക് റഷ്യന്‍സേന നീങ്ങുന്നുവെന്ന ഭീഷണിയും ഇതോടൊപ്പം ഉയർന്നു. നാറ്റോ സഖ്യകക്ഷികളിലെ പല രാജ്യങ്ങളും കഴിഞ്ഞ ദിവസം സൈനിക ശേഷി വര്‍ധിപ്പിച്ചിരുന്നു.

സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ ആക്രമണം തുടരുന്നത്. റഷ്യൻ ആക്രമണം തടയാനായി രാജ്യത്ത് വ്യോമനിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് ആവശ്യപ്പെട്ടു. യുക്രൈന്‍ തുറമുഖനഗരമായ മരിയോപോളിലും റഷ്യന്‍ സേനയുടെ അക്രമണം ശക്തമാണ്. റഷ്യൻ സൈനിക ആക്രമണത്തിൽ നഗരത്തില്‍ 1,500-ല്‍ അധികം പേർ കൊല്ലപ്പെട്ടതായി മരിയോപോള്‍ മേയറുടെ ഓഫീസ് അറിയിച്ചിരുന്നു.