ഇസ്രയേല്‍ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഗാസയ്ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം ഡോളര്‍ അടിയന്തിര സഹായം വിതരണം ചെയ്തു തുടങ്ങി. ഗാസ പുനരധിവാസ കമ്മിറ്റി വഴിയാണ് ധനസഹായ വിതരണം നടക്കുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണമാണ് ആദ്യം ആരംഭിച്ചത്. ഗാസ മുനമ്പിലെ വിവിധ ഗവര്‍ണറേറ്റുകളിലായി സ്ഥാപിച്ച പ്രത്യേക സെന്ററുകള്‍ വഴിയാണ് വിതരണം. ഇതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. വീടുകള്‍ തകര്‍ന്നവര്‍ക്കും തുക വിതരണം ചെയ്യുന്നുണ്ട്.

അതേസമയം, ഗാസ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവന്ന ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഓഫീസ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഷെല്ലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

നേരത്തെ അല്‍ ജസീറ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടവും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. ആക്രമണങ്ങളെ ശക്തമായ അപലപിച്ച ഖത്തര്‍ പാലസ്തീനുള്ള പിന്തുണയും സഹായവും തുടരുമെന്നും വ്യക്തമാക്കി.