കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം രാജ്യത്ത് നിർത്തിവച്ച യാത്രാ ട്രെയിൻ സർവീസുകൾ മേയ് 12ന് മുതൽ പുനരാരംഭിക്കുന്നു. ഇന്ന് മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ഘട്ടംഘട്ടമായാണ് ട്രെയിൻ സർവീസുകൾ വീണ്ടും തുടങ്ങുന്നത്.

30 ട്രെയിനുകളാണ് (മടക്ക ട്രെയിനുകളടക്കം) സര്‍വീസ് നടത്തുക. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാറ്റ്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബംഗൂരു, ചെന്നൈസ തിരുവനന്തപുരം, മഡ്ഗാവ്, മുംബയ് സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് ഓടിത്തുടങ്ങുക. 20,000 കോച്ചുകൾ കോവിഡ് കെയർ സെൻ്ററുകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി നാല് ദിവസത്തേയ്ക്ക് 300 ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.

നാളെ വൈകീട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (irctc.co.in) ടിക്കറ്റുകള്‍ ലഭ്യമാകും. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ലഭിക്കും. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് കണ്‍ഫോം ആണെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാരെ സ്‌കാന്‍ ചെയ്യും. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധമാണ് എന്നും റെയില്‍വേയെ ഉദ്ധരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പറയുന്നു.