തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ നോവാകുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിൽ കുഴിയെടുക്കുന്ന മകനെ പൊലീസുകാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു കരളലിയിക്കുന്ന സംഭവം ഉണ്ടായത്.

സാറേ ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?’ കൊടിക്കുന്നിൽ സുരേഷ് എംപിയാണ് അങ്ങേയറ്റം വേദനാജനകമായ വിഡിയോ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.. രണ്ടും കയ്യും കൂപ്പി പറയുകയാണ്, ഉപദ്രവിക്കരുതെന്ന് പ്രായമായൊരു സ്ത്രീ പൊലീസുകാരോട് പറയുന്നതും വിഡിയോയിൽ കേൾക്കാം.

വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനും മുന്നിലാണ് രാജൻ ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച രാജൻ ലൈറ്റർ കത്തിക്കാനോങ്ങിയതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജൻ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അമ്മയും കൂടി പോയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കൾ പറയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 22–ാം തിയതിയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. താൻ തീ കൊളുത്തിയില്ലെന്നും, മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു.