പത്തനംതിട്ട: എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ നൂറനാട് താമരക്കുളം സ്വദേശി രാജേഷ് കുമാറിനു പിന്നെയും സസ്‌പെന്‍ഷന്‍. ഡിജിപിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ രാജേഷ് കുമാറിന് ചാനല്‍ ചര്‍ച്ചയില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണു വീണ്ടും സസ്‌പെന്‍ഷന്‍.
സ്വന്തം മാതാവിനെതിരേ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്  ഫേസ് ബുക്കില്‍ പോസ്റ്റിട്ട് വിവാദത്തിന് തുടക്കമിട്ട രാജേഷ് കുമാറിനെ കേരളം മുഴുവന്‍ ശ്രദ്ധിച്ചത് ഡി.ജി.പി സെന്‍കുമാറിനെതിരേ രൂക്ഷവിമര്‍ശനം തൊടുത്തു കൊണ്ടുള്ള പോസ്റ്റിലായിരുന്നു.

അതിനു സസ്‌പെന്‍ഷനില്‍ കഴിഞ്ഞു വരവേ, ടി.വി. ചാനലിന്റെ ടോക്‌ഷോയില്‍ പങ്കെടുത്ത് പൊലീസിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ നേടിയിരിക്കുകയാണ് രാജേഷ് കുമാര്‍. നിശബ്ദതയുടെ പേരാണ് മരണം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ രാജേഷ് വിമര്‍ശിച്ചത് പൊലീസ് സേനയിലുള്ളവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം എര്‍പ്പെടുത്തിക്കൊണ്ടുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെയായിരുന്നു.

ആറന്മുള ക്ഷേത്രസന്ദര്‍ശനത്തിന് വേണ്ടി ഡി.ജി.പി പൊലീസ് സംവിധാനം ദുരുപയോഗം ചെയ്‌തെന്നും ഔദ്യോഗിക പൊലീസ് സംവിധാനത്തെ മൊത്തത്തില്‍ ആക്ഷേപിച്ചുമായിരുന്നു പോസ്റ്റ്. അതിന്റെ പേരില്‍ കഴിഞ്ഞ ഡിസംബറില്‍ കിട്ടിയ സസ്‌പെന്‍ഷനില്‍ കഴിഞ്ഞു വരവേയാണ് ജനുവരി 10 ന് രാത്രി 7.30 നുള്ള മാതൃഭൂമിയിലെ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഫേസ്ബുക്കും പൊലീസും എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത രാജേഷ് പൊലീസ് സേനയുടെ നവീകരണത്തിനും പൊതുജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പൊലീസ് ആസ്ഥാനത്തുനിന്നു പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളെ സംബന്ധിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുകയായിരുന്നു. നിലവില്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും പൊലീസിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് വീണ്ടും സസ്‌പെന്‍ഷനെന്നു പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട സി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പോലീസ് സംവിധാനത്തില്‍ മുകളിലും താഴെയുമുള്ളവര്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്ന മറ്റൊരു നടപടിയായാണ് ഇത് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ടോമിന്‍ തച്ചങ്കരിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ശ്രീലേഖ ഐപിഎസിനെതിരെയോ ഡിജിപിയുമായി പരസ്യമായി കൊമ്പ് കോര്‍ത്ത ജേക്കബ് തോമസിനെതിരെയോ യാതൊരു നടപടിയുമെടുക്കാന്‍ ഉന്നതര്‍ തയ്യാറല്ലാത്തപ്പോള്‍ ആണ് പോലീസുകാരന് സസ്പെന്ഷന് മേല്‍ വീണ്ടും സസ്പെന്‍ഷന്‍