തമിഴ്‌സിനിമ ലോകത്തെ അടക്കി വാഴുന്ന സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്നലെയാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ സൂപ്പര്‍സ്റ്റാറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ അദ്ദേഹത്തിനെ എതിര്‍ക്കുന്നവരും കുറവല്ല. സിനിമ രംഗത്ത് നിന്നുപോലും എതിര്‍ശബ്ദം ഉയരുന്നുണ്ട്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ എസ്. ആര്‍ പ്രഭാകരന്‍. തമിഴന്‍ അല്ലാത്ത ഒരാള്‍ തമിഴനെ ഭരിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ രജനീകാന്തിന്റെ കടുത്ത ആരാധകനാണെന്നും എന്നാല്‍ വോട്ടവകാശമുള്ള ഒരു പൗരന്‍ എന്ന നിലയിലും തമിഴനെന്ന നിലയിലും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

നമുക്കൊരു മാറ്റത്തെക്കുറിച്ച് ആലോചിക്കാമെന്നും തമിഴ്‌നാട് ഭരിക്കേണ്ടത് ഒരു തമിഴന്‍ മാത്രമാണെന്നും പ്രഭാകരന്‍ വ്യക്തമാക്കി. തമിഴ് സിനിമ മേഖലയ്ക്ക് രജനീകാന്ത് എന്നും ഒരു സൂപ്പര്‍സ്റ്റാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്ദരപാണ്ടിയന്‍, ഇത് കതിര്‍വേലന്‍ കാതല്‍, സത്രിയന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.