വിശാഖപട്ടണം: ജനം നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി. മാനസിക വളര്‍ച്ച കുറവുള്ള യുവതിക്കു നേരെയാണ് വിശാഖപട്ടണത്ത് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ആക്രമണമുണ്ടായത്. തെരുവില്‍ കഴിയുന്ന ഇവര്‍ക്കു നേരെ പട്ടാപ്പകല്‍ ആക്രമണമുണ്ടായിട്ടും ഒരാളു പോലും സഹായിക്കാനെത്തിയില്ല.

സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോ്രൈഡവറാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ച് മിനിറ്റുകള്‍ക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
ഗന്‍ജി ശിവ എന്നു പേരുള്ള ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മദ്യപന്‍ യുവതിയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ന്യൂ റെയില്‍വേ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

റോഡരികില്‍ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസം മുന്‍പ് യുവതി വീട്ടുകാരോട് വഴക്കിട്ട് വീടു വിട്ട് പുറത്തിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികില്‍ തളര്‍ന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യുവാവിനെ പ്രതിരോധിക്കാന്‍ പോലും യുവതിക്കു സാധിച്ചില്ല. അതേസമയം കണ്‍ട്രോള്‍ റൂമിലേക്ക് ഈ സംഭവം അറിയിച്ചു കൊണ്ട് കുറഞ്ഞത് ആറു ഫോണ്‍വിളികളെങ്കിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ മാനഭംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.