ഐപിഎല്‍ 11ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകനായി ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനെ നിയമിച്ചത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. നാട്ടുകാരനായ സൂപ്പര്‍ താരം യുവരാജ് സിംഗായിരിക്കും പഞ്ചാബിന്റെ നായകനെന്നായിരുന്നു ക്രിക്കറ്റ് ലോകം വിചാരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പഞ്ചാബ് നടത്തിയ സര്‍വ്വേയിലും കൂടുതല്‍ പേരും പിന്തുണച്ചത് യുവരാജിനെയായിരുന്നു.

എന്നാല്‍ അശ്വിനെ നായകനായി തെരഞ്ഞെടുക്കാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തി നായകനെ പ്രഖ്യാപിച്ച ടീമിന്റെ മെന്റര്‍ കൂടിയായ വീരേന്ദ്രര്‍ സെവാഗ് രംഗത്തെത്തി.

‘തൊണ്ണൂറു ശതമാനം ആരാധകരും യുവരാജ് സിംഗ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായപ്പെട്ടത്. പക്ഷേ ഞാന്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് തുടങ്ങിയവരുടെ ആരാധകനെന്ന നിലയില്‍ ഒരു ബോളറെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഇതിഹാസതാരങ്ങളെല്ലാം ടീമിനെ മികച്ച രീതിയില്‍ നയിച്ചവരാണ്’ സെവാഗ് പറഞ്ഞു.

മുന്‍ സീസണുകളില്‍ ചെന്നൈയുടെ താരമായിരുന്ന അശ്വിനെ ഐപിഎല്‍ താരലേലത്തില്‍ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. ഇതുവരെ 111 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുളള അശ്വിന്‍ 100 വിക്കറ്റുകളാണ് വീഴ്ത്തിയത്. മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ അശ്വിന്‍ തമിഴ്‌നാടിനെ നയിച്ചിട്ടുണ്ട്.