ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗം ആഗോള സമുദ്രങ്ങളും സമുദ്രത്തിലെ വന്യജീവികളും നേരിടുന്ന ഭീഷണികൾക്ക് ഉത്തരമാവുകയില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സി ഒ പി 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് മുന്നോടിയായി കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പ്ലാസ്റ്റിക്കിൻെറ പുനരുപയോഗം പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാൻ മതിയാവുകയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത്. പകരം ജനങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺൻെറ അഭിപ്രായങ്ങൾ വളരെ നിരാശജനകമാണെന്നും ഗവൺമെൻറ് നയങ്ങൾക്ക് വിരുദ്ധമായുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും റീസൈക്ലിങ് അസോസിയേഷൻറെ പ്രതിനിധിയായ സൈമൺ എല്ലിൻ പറഞ്ഞു.

ചില പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പെയ്‌നേഴ്‌സ് പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിക്കുകയും പ്ലാസ്റ്റിക്കിൻെറ ഉപയോഗം ഗണ്യമായി കുറയ്ക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. യുകെയിൽ ഏകദേശം പത്ത് ശതമാനത്തിൽ താഴെ പ്ലാസ്റ്റിക്കുകൾ മാത്രമാണ് യഥാർത്ഥത്തിൽ റീസൈക്കിൾ ചെയ്യുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും വ്യവസായികൾ പ്ലാസ്റ്റിക്കിൻെറ അമിത ഉൽപ്പാദനത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

ഡൗണിംഗ് സ്ട്രീറ്റിൻെറ നേതൃത്വത്തിൽ എട്ടു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രത്യേക പരിപാടിയിലാണ് റീസൈക്ലിംഗിനെ ആശ്രയിക്കുന്നതിനു പകരം ആളുകൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. സമൂഹം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനായി പാസ്റ്റിക്കിൻെറ പുനരുപയോഗം കൊണ്ടാവുമെന്ന് കരുതുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.