ഐഎഫ്എഫ്കെ സമാപന സമ്മേളനത്തില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോടാണ് രഞ്ജിത് ഉപമിച്ചത്.

‘ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഞാന്‍ കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,’ രഞ്ജിത് പറഞ്ഞു.
എന്റെ കാര്യത്തില്‍ മോശം സിനിമയും നല്ല സിനിമയും ഉണ്ടായിട്ടുണ്ട്. രണ്ടും രണ്ട് രീതിയില്‍ തന്നെയാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. ഇനിയും നല്ല സിനിമ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും’. എന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്.

മേളയുടെ ആദ്യ ദിവസങ്ങളില്‍ സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കും ക്യൂ നിന്നവര്‍ക്കും ചില സിനിമകള്‍ കാണാന്‍ പറ്റാതിരുന്നത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. റിസര്‍വേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്നും സംഘാടകര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും ആരോപണമുയര്‍ന്നു.

സമാപന സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ രഞ്ജിത് മൈക്കിന് മുന്നിലെത്തിയപ്പോഴാണ് കൂവല്‍ ഉയര്‍ന്നത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് ഉടന്‍ തന്നെ മറുപടി പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ്. 1977 ല്‍ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറയുകയുണ്ടായി.