ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആരോഗ്യ ജീവനക്കാരുടെ പണിമുടക്കുകൾ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് രംഗത്ത്. തുടർച്ചയായി ഉണ്ടാകുന്ന പണിമുടക്കുകൾ ജോലിഭാരം കൈകാര്യം ചെയ്യുന്നത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നെന്നും, മുൻപോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഇത് വെല്ലുവിളിയാണെന്നും ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. പ്രശ്നം പരിഹരിച്ചാൽ മാത്രമേ മുൻപോട്ടുള്ള കാര്യങ്ങൾ നടക്കൂ എന്നും, അതിനാൽ എല്ലാ വശങ്ങളിലും നിന്നും പരിഹാര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിൽ ഇംഗ്ലണ്ടിലെ ബഹുഭൂരിപക്ഷം നേഴ്സുമാരും സമരത്തിലാണ്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ആംബുലൻസ് ജീവനക്കാർ വരും മാസങ്ങളിൽ സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഡിസംബർ, ജനുവരി ആദ്യ ദിനങ്ങളിലും നടത്തിയ സമരത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടുമെന്ന് പറഞ്ഞിരുന്നെങ്കിലും സാരമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഈ ആഴ്ച തന്നെ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നിർത്തിവെയ് ക്കേണ്ടതായി വന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ നേരിട്ട തടസ്സം മൂലം 5,000 ഓപ്പറേഷൻ ഉൾപ്പെടെ 27,800 ബുക്കിംഗുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യേണ്ടതായി വരുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അധികൃതർ അറിയിച്ചു.

ജീവനക്കാരുടെ സമരം തുടരാനുള്ള തീരുമാനം വരും ദിവസങ്ങളിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സമരം തുടർന്ന് പോകുന്നതിൽ പലർക്കും അതൃപ്തിയുണ്ട്. എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. എന്നാൽ മന്ത്രിമാരും ഭരണാധികാരികളും വിട്ടുവീഴ്ച ചെയ്യാൻ തയാറാകണമെന്നും, പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കാൻ ഇവർക്ക് കഴിയണമെന്നും എൻഎച്ച്എസ് കോൺഫെഡറേഷന്റെ തലവൻ മാത്യു ടെയ്‌ലർ പറഞ്ഞു. പണിമുടക്ക് കൂടുതൽ കരുത്തോടെ മുൻപോട്ട് പോകുമെന്ന് യൂണിയൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു മാത്രമേ മുൻപോട്ട് പോകുവാൻ അധികാരികൾക്ക് കഴിയുകയുള്ളു എന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.