ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെ കെയർ മേഖലയിൽ തൊഴിൽ ചൂഷണം ഏറുന്നതായി റിപ്പോർട്ട്‌. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, വ്യക്തിപരമോ സാമ്പത്തികമോ ആയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള 109 പേർ ഉണ്ടായിരുന്നതായി പറയുന്നു. അൺസീൻ എന്ന ചാരിറ്റി നടത്തുന്ന സർക്കാർ അംഗീകൃത ആന്റി-സ്ലേവറി ഹെൽപ്പ് ലൈനിൽ നിന്നാണ് ഈ കണക്കുകൾ. കെയർ മേഖലയിൽ മൂന്നൂറിൽ അധികം കേസുകളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി പറഞ്ഞു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ കെയർ ഹോമുകൾ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിൽ വിദേശ തൊഴിലാളികൾക്ക് സർക്കാർ 102,000 വിദഗ്ധ തൊഴിലാളി, ആരോഗ്യ, പരിചരണ വിസകൾ അനുവദിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 171% വർദ്ധനവാണ്. ഒരു ദിവസം 20 മണിക്കൂർ വരെയും പലപ്പോഴും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യേണ്ടി വരുന്നതായി ചൂഷണത്തിന് ഇരയായവർ പറയുന്നു. മണിക്കൂറിന് £2 ൽ താഴെയാണ് വേതനം. കെയർ വർക്കർമാർക്ക് ഏറ്റവും കുറഞ്ഞ വേതനമായ £10.90 (ലണ്ടനിൽ £11.95) നൽകണമെന്ന നിയമം ഉള്ളപ്പോഴാണ് ഇത്. പരാതിപ്പെട്ടാൽ ജോലി നിർത്തി വിസ റദ്ദാക്കുമെന്ന ഭീഷണി ഉയരും.

ബ്രെക്‌സിറ്റിനു ശേഷം വിദേശത്തുള്ള സോഷ്യൽ കെയർ ജീവനക്കാർക്ക് ജോലി ചെയ്യാനും ആയിരക്കണക്കിന് ജോലി ഒഴിവുകൾ നികത്താനും യു കെ ഗവൺമെന്റ് സൗകര്യമൊരുക്കിയതിനാലാണ് കഴിഞ്ഞ 12 മാസത്തിനുള്ളിൽ കെയർ മേഖലയിൽ തൊഴിൽ ചൂഷണം വർദ്ധിച്ചതെന്ന് അൺസീൻ പറയുന്നു. മേഖല വലുതാകുമ്പോൾ ചൂഷണത്തിനുള്ള സാധ്യതയും ഏറുന്നു. കഴിഞ്ഞ വർഷം, ഇംഗ്ലണ്ട്, വെയിൽസ് പോലീസ് ഏകദേശം 10,000 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും അതൊന്നും ഫലം കണ്ടില്ല.