ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളികളുടെ ഒട്ടേറെ ബന്ധുക്കളും മാതാപിതാക്കളുമാണ് യുകെയിലെത്തി 6 മാസത്തോളം ചിലവിട്ടതിനുശേഷം തിരിച്ചുപോകുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തുന്ന ഒട്ടുമിക്കവർക്കും ശൈത്യകാലത്തെ കൊടും തണുപ്പ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതൽ പേരെ ബാധിച്ചേക്കാമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതുകൊണ്ടുതന്നെ യുകെയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് വരുന്നവർക്ക് ട്രാവൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ആശുപത്രി ചിലവുകൾ കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം.

എൻഎച്ച്എസിൽ ഒരു ദിവസം പേഷ്യന്റ് ചിലവഴിക്കുമ്പോൾ മുറി വാടകയും ബെഡ് ചാർജ് മാത്രം 250 പൗണ്ടോളമാണ് . ചികിത്സാ ചിലവുകളും കൂടി കണകാക്കുമ്പോൾ ഇൻഷുറൻസ് പരിഗണനയില്ലെങ്കിൽ ഇത് താങ്ങാവുന്നതിലധികവും. പുതിയതായി യുകെയിലെത്തിയ ഒരു കുടുംബത്തിന് അടുത്തിടെ 7000 പൗണ്ട് ആണ് ചികിത്സാ ചിലവായത് (പേര് വെളിപ്പെടുത്തുന്നില്ല) . അവസാനം പിടിച്ചു നിൽക്കാനാകാതെ അമ്മയെ നാട്ടിലേയ്ക്ക് പറഞ്ഞ് അയക്കേണ്ട സാഹചര്യം വരെ ഉടലെടുത്തു.

ഇംഗ്ലണ്ടിലെ എല്ലാ ആശുപത്രികളിലെയും കിടക്കുകളിൽ പകുതിയും കോവിഡ് , ഫ്ലൂ എന്നിവ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധ ബാധിച്ച രോഗികൾക്കായി മാറ്റിവയ് ക്കേണ്ട സാഹചര്യംഉണ്ടാകുമെന്നാണ് എൻഎച്ച്എസ് മുന്നറിയിപ്പ് . കോവിഡിനെ കൂടാതെ മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം വൻതോതിൽ കൂടുന്നത് എൻഎച്ച്എസ് ആശുപത്രികളുടെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഒരുപക്ഷേ കോവിഡ് ഏറ്റവും കൂടുതൽ ശക്തമായി പടർന്ന് പിടിച്ചതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യമനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് ഇപ്പോൾ എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. ഈ ശൈത്യകാലത്തെ അടിയന്തര സാഹചര്യത്തെ നേരിടാനായി 500 മില്യൺ പൗണ്ടാണ് സർക്കാർ എൻഎച്ച്എസിനായി നൽകിയിരിക്കുന്നത് . കൂടുതൽ ആളുകളെ ആശുപത്രികളിൽ എത്തിക്കാതെ വീടുകളിൽ തന്നെ ചികിത്സ നൽകുന്നതിനായിരിക്കും എൻ എച്ച് എസ് മുൻഗണന നൽകുന്നത് . ഇതിനായി എൻഎച്ച്എസിന് പുറത്തുള്ള ജീവനക്കാരുടെ സേവനം തേടുന്നതിനുള്ള പദ്ധതിയും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ശൈത്യകാല രോഗം ബാധിച്ചവർക്ക് വേഗത്തിനുള്ള പിന്തുണ നൽകാനും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നവരുടെ എണ്ണം കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.