മലയാളം യുകെ ന്യൂസ് ബ്യുറോ

വിവിധ തരം നെർവ് ഏജന്റുകളുടെ പോയ്സണിങ് മൂലം ഉണ്ടായ നോവിച്ചോക്ക് ഇരകൾക്ക് വേണ്ടിയാണ് ആന്റി – നെർവ് മരുന്നുകൾ ആദ്യമായി ബ്രിട്ടണിൽ ഉപയോഗിച്ചത് എന്ന് റിപ്പോർട്ടുകൾ. നോവിച്ചോക്ക് എന്നാൽ മനുഷ്യ ജീവന് അപകടം സംഭവിക്കാവുന്ന, നാഡികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന കെമിക്കലുകൾ ആണ്. ഇവ നാഡികളുടെ പ്രവർത്തന ക്ഷമതയെ കാര്യമായി ബാധിക്കുന്നു. 1970കളിൽ സോവിയറ്റ് യൂണിയനാണ് നോവിച്ചോക്ക് കെമിക്കലുകൾ രൂപപ്പെടുത്തിയത്. 2018 ജൂൺ 30ന് ആംസ്ബറിയിൽ രണ്ട് ബ്രിട്ടീഷുകാർക്ക് നോവിച്ചോക്ക് പോയ്സണിങ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തിന് നാല് മാസങ്ങൾക്ക് മുൻപ്, സാലിസ്ബറിയിൽ നടന്ന സംഭവത്തിലും നോവിചോക് രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

സാലിസ്ബറിയിൽ നടന്ന അപകടത്തിൽ മുൻ റഷ്യൻ ചാരനായിരുന്ന സെർജി സ്ക്രിപാലിനേയും മകളെയും രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫുകളിൽ ഒരാൾ തന്നെയായിരുന്നു നാല് മാസങ്ങൾക്കു ശേഷം അമിസ്ബറിയിൽ നടന്ന സംഭവത്തിൽ ചാർലിയുടെ രക്ഷയ്ക്കും എത്തിയത്. നെർവ് ഏജന്റ് പോയ്സണിങ് ആണ് സംഭവിച്ചതെന്ന് മനസ്സിലായതിനാൽ, ആന്റി – നെർവ് മരുന്നുകൾ നൽകി. ഇതാണ് ചാർലിയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് സൗത്ത്-വെസ്റ്റ് ആംബുലൻസ് സർവീസ് ഫൗണ്ടേഷൻ ട്രസ്റ്റ് രേഖപ്പെടുത്തി. പോയ്സണിങ് ബാധിച്ചവരിൽ തലവേദന, തൊണ്ടവേദന, കണ്ണിൽ ഉള്ള പ്രശ്നങ്ങൾ മുതലായവ കണ്ടെത്തിയതായി പാരാമെഡിക്കലുകൾ റിപ്പോർട്ട് ചെയ്തു. ഇവരുടെ അഭിപ്രായത്തിൽ ഒഫീഷ്യൽ കണക്കുകൾക്ക് പുറമേ, കൂടുതൽ പേർക്ക് നോവിചോക് പോയ്സണിങ് ബാധിച്ചിട്ടുണ്ടാകാം.

2018 മാർച്ചിൽ സ്ക്രിപാലിനും മകൾക്കും എതിരെ നടന്ന ആക്രമണത്തിലാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി കെമിക്കൽ ആയുധങ്ങൾ യൂറോപ്പിൽ കണ്ടെത്തിയത്. അതിന് നാല് മാസങ്ങൾക്കുശേഷം, ജൂണിൽ രണ്ട് ബ്രിട്ടീഷുകാർക്ക് വിഷബാധയേറ്റത്. പെർഫ്യൂം ബോട്ടിൽ ആണെന്ന തെറ്റിദ്ധാരണയിൽ തുറന്ന കുപ്പിയിൽ നിന്നാണ് വിഷബാധയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാരാമെഡിക്കൽ സ്റ്റാഫ് കളിൽ ഒരാളാണ് ആന്റി നെർവ് മരുന്ന് കൊടുത്തത്. രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമായ അന്വേഷണങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.