ലണ്ടന്‍: റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് കരാറുകളിലൂടെ കരസ്ഥമാക്കിയത് ഒരു ബില്യന്‍ പൗണ്ട്! 2016-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്വകാര്യ കമ്പനികളുടെ എന്‍എച്ച്എസ് പങ്കാളിത്തം കുറയ്ക്കുമെന്ന സര്‍ക്കാര്‍ വാദ്ഗാനം നിലനില്‍ക്കുമ്പോളും ഹെല്‍ത്ത് സര്‍വീസില്‍ 3.1 ബില്യന്‍ പൗണ്ടിന്റെ സ്വകാര്യ നിക്ഷേപം കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്തു. 386 ക്ലിനിക്കല്‍ കോണ്‍ട്രാക്റ്റുകളില്‍ 267 എണ്ണവും സ്വകാര്യ കമ്പനികള്‍ക്കാണ് ലഭിച്ചത്. 2016-17 കാലത്ത് ക്ഷണിച്ച ടെന്‍ഡറുകളുടെ 70 ശതമാനം വരും ഇത്.

ഉയര്‍ന്ന മൂല്യമുള്ള ഏഴ് കോണ്‍ട്രാക്ടുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2.43 ബില്യ മൂല്യമുള്ളതാണ് ഈ കരാറുകള്‍. ഏറെ ലാഭകരമായ 20 ടെന്‍ഡറുകളില്‍ 13 എണ്ണവും സ്വകാര്യ കമ്പനികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ കരാറുകളിലൂടെ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സ്വകാര്യ കമ്പനികള്‍ക്ക് 2.45 ബില്യന്‍ പൗണ്ടിന്റെ കരാറുകളാണ് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം അത് 3.1 ബില്യന്‍ പൗണ്ടിന്റേതായി ഉയര്‍ന്നിട്ടുണ്ട്.

അതായത് ലാഭം മാത്രം ലക്ഷ്യം വെക്കുന്ന കമ്പനികള്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ സ്വാകാര്യവല്‍ക്കരണത്തിന് വേഗത കൂടുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതെന്ന് എന്‍എച്ച്എസ് സ്വകാര്യവത്കരണത്തെ നിരീക്ഷിക്കുന്ന എന്‍എച്ച്എസ് സപ്പോര്‍ട്ട് ഫെഡറേഷന്റെ ഡയറക്ടര്‍ പോള്‍ ഇവാന്‍സ് പറയുന്നു. വിര്‍ജിന് ഇപ്പോള്‍ നാനൂറിലേറെ എന്‍എച്ച്എസ് കരാറുകള്‍ നിലവിലുണ്ടെന്നാണ് കണക്ക്.