ന്യൂസ് ഡെസ്ക് മലയാളം യുകെ

2050 ഓടെ കാർബൺ എമിഷൻ നെറ്റ് സീറോ ആക്കാനുള്ള രാജ്യത്തിൻറെ നടപടികളിൽ സർവ്വത്ര ആശയക്കുഴപ്പം . ലക്ഷ്യം കൈവരിക്കുന്നതിനായി 2030 മുതൽ യുകെയിൽ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുമെന്ന് കഴിഞ്ഞദിവസം ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന പ്രായോഗികമാണോ എന്ന കാര്യത്തിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഭരണപക്ഷത്തെ ചില മുതിർന്ന നേതാക്കൾ സമയപരുധി ഒഴിവാക്കാനും ഗ്രീൻ പോളിസികളിൽ ഇളവ് വരുത്താനും പ്രധാനമന്ത്രി റിഷി സുനകിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നിരോധനം ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് കാർബൺ ബഹിഷ്കരണം പൂജ്യത്തിൽ എത്തുന്നതിനുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. 2050 -ൽ കാർബൺ ബഹിർഗമനം തടയുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ പ്രായോഗിക പദ്ധതികൾ അതിനായി ജനങ്ങളെ ബുദ്ധിമുട്ടിൽ ആകാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള എതിർപ്പുകളും വരാനിരിക്കെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം പ്രതികൂലമാകുമോ എന്നീ ഘടകങ്ങളും ആകാം പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 2020 -ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്ലാൻ പ്രഖ്യാപിച്ചത്. യുകെയുടെ നിരത്തുകളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു.

ഇതിനിടെ ലണ്ടൻ നഗരത്തിലെ വായു മലിനീകരണത്തിന് ശമനം വരുത്താൻ പഴയ വാഹനങ്ങളുമായി നഗരത്തിലെത്തിയാൽ 12.5 0 പൗണ്ട് പിഴ ചുമത്താൻ ഉള്ള ലണ്ടൻ മേയറുടെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. മേയറുടെ തീരുമാനത്തെ എതിർത്ത് കൺസർവേറ്റീവ് പാർട്ടി ഭരിക്കുന്ന 5 കൗൺസിലുകൾ കോടതിയെ സമീപിച്ചിരുന്നു. പുതിയ തീരുമാനം നിലവിൽ വന്നതോടെ ലണ്ടൻ നഗരത്തിന്റെ ലക്ഷക്കണക്കിന് ആളുകൾ പഴയ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങേണ്ടതായി വരും.

ഓരോ വാഹനവും എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നവയാണോ എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിലൂടെ പരിശോധിക്കാം. എമിഷൻ സ്റ്റാൻഡേർഡ് പാലിക്കാത്ത വാഹനങ്ങളുമായി ലണ്ടനിലെത്തിയാൽ അന്നുതന്നെ പിഴ വൈബ്സൈറ്റിലൂടെ അടയ്ക്കണം. അല്ലാത്തപക്ഷം പിഴതുക വർധിക്കും. വാഹനങ്ങൾ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഡയറക്ട് ഡെബിറ്റായും പണം അടക്കാം. പുതിയ തീരുമാനം നലവിൽ വരുന്നതോടെ നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പഴയ വാഹനങ്ങൾ വിറ്റ് പുതിയത് വാങ്ങേണ്ടി വരും. അല്ലാത്ത പക്ഷം സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങാൻ പോലും ദിവസേന 12.50 പൗണ്ട് പിഴയടക്കേണ്ട സ്ഥിതി വരും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതൽ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ഒരു രാജ്യമാണ് യുകെ . കടുത്ത ആശങ്കകൾക്ക് വഴിവെച്ച് യു കെ ക്ലൈമറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇനി വരും വർഷങ്ങളിലും 2022 ലെ പോലെ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയ്ക്കാണ് ക്ലൈമറ്റ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് പ്രതിവർഷം 18.5 സെന്റിമീറ്റർ ഉയരുന്നതായും റിപ്പോർട്ടിലുണ്ട്.