ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുടുംബത്തിന്റെ നികുതി കാര്യങ്ങളുടെ പേരിൽ വിവാദത്തിലായ ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് തുറന്ന പോരിനൊരുങ്ങുന്നു. ചാൻസലർ പദവി രാജിവെക്കില്ലെന്ന് അറിയിച്ച സുനക്, തനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. ലോര്‍ഡ് ജെയ്ഡ്റ്റാണ് അന്വേഷണം നടത്തുക. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടണമെന്നും സുനക് ആവശ്യപ്പെട്ടിട്ടുണ്ട്.

സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ‌.ആർ. നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയുടെ നോൺ-ഡോം പദവിയെ ചൊല്ലിയാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ ഇതരരാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് അക്ഷത നികുതി നൽകിയിരുന്നില്ല. ഇതു വിവാദമായിരുന്നു. തുടർന്ന് തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് ഇവർ വ്യക്തമാക്കി. സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാർ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം.

പ്രധാനമായും, സുനക്കിന്റെ രാഷ്ട്രീയ ഭാവിയെ ലക്ഷ്യം വെച്ചാണ് എതിരാളികൾ വിവാദം സൃഷ്ടിക്കുന്നത്. ഇൻഫോസിസിലെ അഷതയുടെ ഓഹരി പങ്കാളിത്തം ഉൾപ്പെടെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അതിനാൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളുടെ മുനയൊടിക്കാൻ സുനക് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.