കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആൻസി കബീറിന്റെ ബന്ധുക്കള്‍. ഹോട്ടല്‍ ഉടമ റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും ആൻസി കബീറിന്റെ ബന്ധു നസിമുദ്ദീൻ പറഞ്ഞതായി റിപ്പോർട്ട്.

മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ മരിച്ച, നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയ് വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന് ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുമ്പാണ് സംഭവിച്ചത്. എന്നാൽ ഈ സംഭവവും മോഡലുകളുടെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.