ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോയൽ മെയിലിൽ തൊഴിൽ അവസരങ്ങൾ വെട്ടികുറയ്ക്കാനൊരുങ്ങി അധികൃതർ. അടുത്ത ഓഗസ്റ്റിൽ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 6,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

പിരിച്ചുവിടലുകൾക്ക് പുറമേ, പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ധാരാളം വെട്ടി ചുരുക്കലുകൾ ഉണ്ടാകും. മുഴുവൻ വർഷവും നഷ്ടം 350 മില്യൺ പൗണ്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയൽ മെയിൽ പറഞ്ഞു. എട്ട് ദിവസത്തെ വ്യാവസായിക പ്രവർത്തനത്തിന്റെ നേരിട്ടുള്ള ആഘാതവും പോസ്റ്റ് ചെയ്യുന്ന പാഴ്സലുകളുടെ കുറഞ്ഞ അളവും ഇതിൽ ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

എന്നാൽ തൊഴിലാളി സമരത്തെ തുടർന്ന് കമ്പനിയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും ഇതിനെ മറികടക്കാൻ വേറെ നടപടി ഒന്നുമില്ലെന്നുമാണ് നൽകുന്ന വിശദീകരണം. തൊഴിലാളികളെ പിരിച്ചു വിടുന്നതിൽ സങ്കടം ഉണ്ടെന്നും, കമ്പനിയുടെ നിലവിലെ അവസ്ഥ മോശമായതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും റോയൽ മെയിലിന്റെ ചീഫ് എക്സിക്യൂട്ടീവ് സൈമൺ തോംസൺ പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്.