കൊല്ലം: എം.എല്‍.എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ച ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ വോട്ടുമറിച്ചെന്ന ആരോപണം തെറ്റാണെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഡ്വ. ബലരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രതിനിധിയായിരുന്ന കുഞ്ഞുമോന്‍ ജനുവരി 28നാണ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ച് എല്‍.ഡി.എഫിലേക്ക് ചേക്കേറിയത്. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന ആര്‍.എസ്.പി അടിയന്തര സെക്രട്ടേറിയറ്റ് യോഗം കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുമോന്‍ 2003ല്‍ യുഡിഎഫിനായി വോട്ട് മറിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.

2003ല്‍ ഇടതുമുന്നണിയില്‍ നിന്നുകൊണ്ടു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ വയലാര്‍ രവിക്ക് വോട്ടു ചെയ്തതെന്നാണ് കുഞ്ഞുമോന് എതിരായ ആരോപണം. ഇടതുമുന്നണി സ്ഥാനാര്‍ഥി കെ. ചന്ദ്രന്‍പിള്ളയും യുഡിഎഫ് സ്ഥാനാര്‍ഥികളായി തെന്നലബാലകൃഷ്ണപിള്ളയും വയലാര്‍രവിയും, കെ. കരുണാകരന്റെ സ്ഥാനാര്‍ഥി കോടോത്തു ഗോവിന്ദന്‍ നായരുമാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ചന്ദ്രന്‍പിള്ളയും തെന്നലയും വയലാര്‍രവിയും ജയിച്ചു. പക്ഷേ, ഇടതുമുന്നണിയുടെ ഒരു വോട്ട് യുഡിഎഫിനു ചോര്‍ന്നുകിട്ടി. ആ വോട്ട് ആരുടേതാണ് എന്ന് അന്നു പല അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് കുഞ്ഞുമോന്‍ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.