പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍. ലിയശാല ചിത്രനഗര്‍ ടി സി 23/391/(3) കല്യാണിമന്ദിരത്തില്‍ ജയദേവ് (20) ആണ് അറസ്റ്റിലായത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജൂലൈ 21നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ് പ്രതി ഒളിവില്‍ പോയി. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു.
പരാതിയില്‍നിന്ന് പിന്തിരിപ്പിക്കാനായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശം കത്ത് കൊടുത്തുവിട്ടു. ഈ കത്ത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിനു കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയോടെ ജയദേവിനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മൊഴി നേരത്തെ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
തലസ്ഥാന നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജയദേവ് നിരവധി ക്രിമിനല്‍കേസില്‍ പ്രതിയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന് ബോംബെറിഞ്ഞതിന് കരമന പൊലീസില്‍ കേസുണ്ട്. ചാല തമിഴ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ തല അടിച്ച് പൊട്ടിച്ചതിന് ഫോര്‍ട്ട് പൊലീസിലും രണ്ട് വീട് ആക്രമിച്ച കേസില്‍ തമ്പാനൂര്‍ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.