കോഴിക്കോട്: കോഴിക്കോട് നടന്ന ചുംബനത്തെരുവ് സമരത്തില്‍ സംഘര്‍ഷം. കിസ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകരും ഹനുമാന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് ഇരു വിഭാഗക്കാരേയും പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. പിന്നീട് ചുംബന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനും അസഹിഷ്ണു.തയ്ക്കുമെതിരേ ഞാറ്റുവേല എന്ന സാംസ്‌കാരിക സംഘടനയാണ് കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് ചുംബന സമരം സംഘടിപ്പിച്ചത്.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ തന്നെ എത്തിച്ചര്‍ന്നെങ്കിലും പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി ആരംഭിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിനൊരുങ്ങി. പ്രദേശത്ത് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കേരളത്തില്‍ ചുംബന സമരം ഉയര്‍ത്തിയ രാഷ്ട്രീയം രാഹുല്‍ പശുപാലന്റെയും രശ്മി നായരുടെയും അറസ്റ്റോടെ അവസാനിക്കാതിരിക്കുന്നതിനും കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടിന്റെ തെരുവില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തുമായിരിന്നു പ്രതീകാത്മക രീതിയില്‍ സമരം സംഘടിപ്പിച്ചത്. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.