മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഹൈക്കോടതി. വിശ്വസികള്‍ക്ക് സുരക്ഷയുറപ്പക്കാനുള്ള പൊലീസ് നടപടികളെ പിന്തുണച്ച കോടതി നിലയ്ക്കല്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ക്രിമിനലുകള്‍ ശ്രമിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ശബരമല വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയിലിന്ന് തല്ലും തലോടലും കിട്ടി. സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപിടികള്‍ അംഗീകരിച്ച കോടതി, സ്ത്രീപുരുഷ ഭേദമന്യേ വിശ്വാസികള്‍ക്ക് സംരക്ഷണം ലഭിക്കുമെന്നും പറഞ്ഞു. സുപീംകോടതി വിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാരും അറിയിച്ചു.

ഈ സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് 2 അഭിഭാഷകരടക്കം നാലുവനിതകള്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ക്രിമിനലുകള്‍ ശ്രിച്ചെന്ന് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം പാടില്ലെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. മതേതരത്വം തകര്‍ക്കാനേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയില്‍ പ്രവേശിക്കാം. പതിനെട്ടാം പടി ചവിട്ടുന്നവര്‍ക്ക് ഇരുമുടിക്കട്ടുണ്ടാകണമെന്നേ നിര്‍ബന്ധമുള്ളൂ എന്നും കോടതി പറഞ്ഞു.

അതേസമയം നിലയ്ക്കലില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ് നടപടിയില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത് പരിഷ്കൃത പൊലീസിന് ചേര്‍ന്നതല്ല. ദൃശ്യങ്ങളില്‍ നിന്ന് തന്നെ അതിക്രമം കാണിച്ച പൊലീസുകാര്‍ ആരെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.