ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടക സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ യുവാവ് കല്ലെറിഞ്ഞു. ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും സംഘത്തിലുണ്ടായിരുന്ന 9 വയസുകാരിയെ തള്ളിയിടുകയും ചെയ്തു. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമമെന്നാണ് തീര്‍ത്ഥാടക സംഘം പറയുന്നത്. മലപ്പുറം ചുങ്കത്തറ സ്വദേശികളായ അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ചായ കുടിക്കാന്‍ കളര്‍കോട് ജംഗഷനില്‍ ഇറങ്ങിയിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ഈ സമയം ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കിന് സമീപത്ത് നിന്ന് ഫോട്ടോയെടുത്തു. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ടിവി റിയാലിറ്റി ഷോ താരമാണ്. കുട്ടികൾ ഈ യുവതിയുടെ ഫോട്ടോ ആണ് എടുത്തതെന്നാണ് സൂചന.

ഇതോടെ തന്റെയും കൂടെയുണ്ടായിരുന്ന യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് പറഞ്ഞ് യുവാവ് വൃന്ദാവന എന്ന 9 വയസ്സുകാരിയെ തള്ളിയിടുകയായിരുന്നു. ഇതോടെ സംഘത്തിലുള്ളവരും യുവാവും തമ്മില്‍ വാക്കേറ്റമായി. മടങ്ങിപ്പോയ യുവാവ് കൈക്കോടാലി കൊണ്ടുവന്ന് അക്രമം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് കോടാലി കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.