വാവേയ് സ്‌കാന്‍ഡലില്‍ ആരോപണ വിധേയനായി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഗാവിന്‍ വില്യംസണ് ജയില്‍ ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ലംഘിച്ചതിന് രണ്ടു വര്‍ഷം വരെ ഇദ്ദേഹത്തിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവേയുമായി കരാറിലേര്‍പ്പെട്ട വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് വില്യംസണിനെതിരെ ഉയര്‍ന്ന ആരോപണം. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഡെയിലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വില്യംസണ്‍ വാദിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് താന്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം വില്യംസണ്‍ നിഷേധിച്ചു.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വില്യംസണിലെ നിയമലംഘനത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ ഇടയുണ്ട്. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. ഈ നിയമ ലംഘനത്തിന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാമെന്ന് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് സംബന്ധിച്ച് ഗവണ്‍മെന്റ് ലെജിസ്ലേഷന്‍ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിയെ ആറു മാസത്തേക്ക് തടവിലിടാനും സാധിക്കും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഗാവിന്‍ വില്യംസണിനെ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി നല്‍കാന്‍ പോലും വില്യംസണ്‍ വിസമ്മതിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.