മിസ് കേരള ജേതാക്കള്‍ അടക്കം അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തു. കാറിൽ പിന്തുടർന്ന സൈജുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ച് സൈജു വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുക്കാറുള്ളതായും കണ്ടെത്തി.

ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്നു ഫോര്‍ട്ട്കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ഈ പാർട്ടികൾ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവയായിരുന്നോ, പങ്കെടുത്ത പ്രമുഖർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സൈജുവിന്റെ വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്. ചാറ്റ് ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഡിജെ പാര്‍ട്ടികള്‍ക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കര്‍, മദ്യം അളക്കുന്ന പാത്രങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസ് പരിസരത്തുനിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്ന് സൈജു വാങ്ങിയതാണ് കാർ. എന്നാൽ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല

സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ച ഫോട്ടോകളിലുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫോണിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകളുണ്ട്. മോഡലുകളെ പിന്തുടർന്ന സൈജു, അവർക്ക് താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകൾക്ക് ഇത്തരം വാഗ്ദാനം നൽകിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് കരുതുന്നത്. നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാറ്റുമായി സൈജുവിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്

ഹോട്ടല്‍ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണുപൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.