ലണ്ടന്‍: സെയിന്‍സ്ബറിയിലെ പ്രീമിയം ബീഫ് ബര്‍ഗറായ ടേസ്റ്റ് ദി ഡിഫറന്‍സ് അബര്‍ദീന്‍ ആന്‍ഗസ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഇവയില്‍ ഇ-കോളി ബാക്ടീരിയ ബാധയുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ബര്‍ഗര്‍ കഴിച്ച പന്ത്രണ്ടോളം പേര്‍ അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സെയിന്‍സ്ബറിയിലെ ഷെല്‍ഫുകളില്‍ നിന്ന് ഈ ബര്‍ഗറുകള്‍ നീക്കം ചെയ്തു. ക്രിസ്തുമസിന് മുമ്പായി ഇവ വാങ്ങി ശേഖരിച്ചിരിക്കുന്നവര്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

വയറിളക്കം, കടുത്ത വയര്‍ വേദന, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് ഇ-കോളി ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ബാക്ടീരിയ ബാധിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. 12 പേര്‍ ചികിത്സ തേടിയതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സെയിന്‍സ്ബറി അറിയിച്ചു.

തങ്ങള്‍ ബര്‍ഗറുകള്‍ വിതരണം ചെയ്യുന്ന സപ്ലയറുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലെന്ന നിലയില്‍ ഈ ബര്‍ഗറുകള്‍ വാങ്ങിയിട്ടുള്ളവര്‍ അവ കഴിക്കരുതെന്നും സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പറഞ്ഞു. വാങ്ങിയിട്ടുള്ളവര്‍ അവ തിരികെ സ്റ്റോറുകളില്‍ എത്തിച്ചാല്‍ പണം തിരികെ നല്‍കുമെന്നും പ്രസ്താവനയില്‍ സെയിന്‍സ്ബറി വ്യക്തമാക്കി. 2018 ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങള്‍ വരെ എക്‌സ്പയറിയുള്ള പാക്കറ്റുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.