ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വംശീയ പ്രവണത വച്ചുപുലർത്തുന്ന മനുഷ്യരുണ്ടെന്നത് നിസ് തർക്കമായ കാര്യമാണ്. എന്നാൽ മെഡിക്കൽ ഉപകരണങ്ങളും വംശീയത പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്‌സിമീറ്റർ, കറുത്ത വർഗ്ഗക്കാരുടെ ഓക്സിജൻ ലെവൽ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പഠനം പുറത്തുവന്നതിന് പിന്നാലെ അവലോകനത്തിന് ഉത്തരവിട്ട് ഹെൽത്ത്‌ സെക്രട്ടറി സാജിദ് ജാവിദ്. മെഡിക്കൽ ഉപകരണങ്ങളിലെ വംശീയ പക്ഷപാതം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജാവിദ് വ്യക്തമാക്കി. രോഗികൾക്ക് ഉചിതമായ കോവിഡ് ചികിത്സ ലഭിക്കുന്നത് തടയാൻ ഇവ കാരണമായോ എന്ന് മന്ത്രിമാർ അന്വേഷിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളിലെ തെറ്റായ വിവരങ്ങളാണ് കോവിഡ് കാലത്ത് ആയിരകണക്കിന് വംശീയ ന്യൂനപക്ഷ രോഗികളുടെ മരണത്തിന് കാരണമായതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അവലോകനം കേവലം ഉപകരണങ്ങളിൽ മാത്രം പോരെന്നും ആരോഗ്യ സംവിധാനത്തിനുള്ളിലെ ഘടനാപരമായ പ്രശ്നങ്ങൾ കൂടി പരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെട്ടു. അതേസമയം യുകെയിലെ അവലോകനം കേവലം പൾസ് ഓക്‌സിമീറ്ററുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പോലുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളും പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

മെഡിക്കൽ ഉപകരണങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി. സാങ്കേതിക വിദ്യയിലും വിവേചനം കടന്നുവരാമെന്ന് അഭിപ്രായപ്പെട്ട ജാവിദ്, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങൾ എല്ലാ വിഭാഗങ്ങളിലും തുല്യമായി പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം വ്യാപകമായി
വിൽക്കാനും, ഉപയോഗിക്കാനും വഴിയൊരുക്കുകയാണ് ലക്ഷ്യം.