കെ.ഡി.ഷാജിമോന്‍
ഈസ്റ്റ്ഹാം: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി യു.കെയിലേക്ക് കുടിയേറിയ മലയാളികള്‍ തങ്ങള്‍ക്ക് കൈമോശം വന്ന മതേതര മൂല്യങ്ങള്‍ തിരിച്ചെടുക്കണം എന്ന് ഇടത് സാംസ്‌കാരിക സംഘടനായ ‘സമീക്ഷ’ (പി.എം.എസ്) യുടെ ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടു. പി.എം.എസ് എന്ന പേരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടനയുടെ ദേശീയവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും സമീക്ഷ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ സമ്മേളനം തീരുമാനമെടുത്തു.

സമ്മേളനത്തിന്റെ രണ്ടാം സെഷനില്‍ സാഹിത്യകാരന്‍മാരായ മുരുകേശന്‍ പണിയറ, സുരേഷ് മണമ്പുര്‍, മുരളി വെട്ടത്ത്, പോസ്റ്റ് മോഡേണ്‍ ചിത്രകാരനായ ജോസ് ആന്റണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമീക്ഷയുടെ ഭാരവാഹികള്‍ യു.കെ മലയാളികളുടെ മതേതരത്വത്തിനു വേണ്ടി പ്രമേയം തയ്യാര്‍ ആക്കി അവതരിപ്പിച്ചു.

sam 3

പ്രേമയത്തിന്റെ പൂര്‍ണ്ണ രൂപം

യു.കെ മലയാളികള്‍ മതേരത്വം വീണ്ടെടുക്കുക

കോര്‍പ്പറേറ്റ് ശക്തികളും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളൂം സര്‍വ്വ ശക്തിയും ഉപയോഗിച്ചു ഇന്ത്യന്‍ മതേതര സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നേരെ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. യു.കെയില്‍ മതേതരത്വത്തിന് വേണ്ടി സംസാരിക്കാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മുന്നോട്ട് വരുന്നത്. കേരളം നമുക്ക് സമ്മാനിച്ച മതേതരവും വിശാലവുമായ സാംസ്‌കാരിക ഔന്നിത്യം യു.കെയിലെ വിവിധ മത-ജാതി വിഭാഗങ്ങളുടെ ചെറിയ കള്ളികളിലേയ്ക്ക് നിര്‍ബന്ധപൂര്‍വ്വം പരിമിതപ്പെടുത്തി. നമ്മുടെ മതേതര രീതികള്‍ വീണ്ടെടുക്കാതെ യു.കെയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ധാര്‍മ്മിക അവകാശം ഇല്ല എന്ന് സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു.

കൂടാതെ, ഇന്‍ഡ്യാ മഹാരാജ്യത്തെ കലാസാംസ്‌കാരിക നായകന്‍മാര്‍ക്കും ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന കടന്നാക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യു.കെയിലെ പുരോഗമന സാംസ്‌കാരിക വേദിയായ സമീക്ഷയുടെ ദേശിയ സമ്മേളനം പ്രതിക്ഷേധിക്കുന്നു.

sam2

സമ്മേളനം ചുവടെ പറയുന്ന തീരുമാനങ്ങള്‍ എടുത്തു.

* എല്ലാ പി.എം.എസ് ഘടകങ്ങളും സമീക്ഷ എന്ന പേരില്‍ പ്രവര്‍ത്തിക്കണം

*യുക്തി ഭദ്രമായ ആശയങ്ങളുടെ പ്രചാരണത്തിനായി യു.കെയിലെ വിവിധ സാഹിത്യകാരന്‍മാര്‍, സ്വതന്ത്ര ചിന്തകര്‍, പുരോഗമന സഹയാത്രികര്‍ തുടങ്ങിയവരെ സഹകരിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് ക്യാമ്പെയിന്‍ സംഘടിതവും ശക്തവും ആക്കും. ഇതിനായി സൗജന്യ നിയമ സഹായങ്ങള്‍ അടക്കം എല്ലാ പിന്തുണയും ഉറപ്പ് വരുത്തും.

*കേരളത്തിന്റെ സംസ്‌കാരത്തിലേയ്ക്കുള്ള ജാലകമായ മലയാള ഭാഷ മലയാളി വിദ്യര്‍ത്ഥികള്‍ക്കിടയില്‍ സപ്പ്ളിമെന്ററി വിദ്യാഭ്യാസത്തിലൂടെ പ്രചരിപ്പിക്കും

*കേരളത്തിന്റെ ക്ലാസ്സിക്കല്‍ കലകളെ യു.കെ കരിക്കുലത്തിന്റെ ഭാഗമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും

*യു.കെ യിലെ സാഹിത്യ രചനാ ശേഷി ഉള്ളവരുടെ ആശയങ്ങളും സര്‍ഗ്ഗ ശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി സമീക്ഷ എന്ന പേരില്‍ മാഗസിന്‍ പ്രസിദ്ധികരിക്കും.

*കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര നൃത്താദ്ധ്യാപകരെയും സംഗീത അദ്ധ്യാപകരേയും ചിത്രകാരന്മാരെ യും സഹകരിപ്പിച്ചു കൊണ്ട് ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ പരിപാടികള്‍ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയില്‍ കേരളത്തിലെ പ്രശസ്തരുടേയും സാന്നിധ്യം ഉറപ്പു വരുത്തും.

നിലവില്‍ ദേശീയ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജേഷ് ചെറിയാനെ തല്‍സ്ഥാനത്തേയ്ക്ക് വീണ്ടും തിരെഞ്ഞെടുത്ത സമ്മേളനം നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത എസ്.എസ് ജയപ്രകാശിനെ സെക്രട്ടറി ആയും കവന്‍ട്രിയില്‍ നിന്നുള്ള പ്രതിനിധിയായ സ്വപ്ന പ്രവീണിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രമേശ് മൂര്‍ക്കോത്ത് (കൂത്തുപറമ്പ്) ആണ് ട്രഷറര്‍.