ലണ്ടൻ : ഒരു കാലത്ത് ഇംഗ്ലണ്ടിനെ സൂര്യൻ അസ്തമിക്കാത്ത രാജ്യമെന്ന് ലോകം വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ഈ വിശേഷണം നമ്മുടെ കൊച്ചു കേരളത്തിനാണ് ചേരുക . ലോകത്ത് എവിടെയും തൊഴിൽ ചെയ്യുന്ന വൈദഗ്ധ്യമുള്ള മലയാളികളുണ്ട്. എന്നതാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നതെന്ന് സമീക്ഷ യുകെ ലണ്ടനിൽ സംഘടിപ്പിച്ച പ്രവാസ സദസ്സിൽ പ്രഭാഷണമധ്യേ അദ്ദേഹം സൂചിപ്പിച്ചു. നവകേരള നിർമ്മിതിക്ക് നിസ്തുലമായ പങ്കാണ് പ്രവാസി മലയാളികൾക്ക് വഹിക്കാനുള്ളത്. പ്രവാസികളുടെ ഓരോ ചുവടുവെപ്പും തുടങ്ങുന്ന ഓരോസംരംഭവും അനുഭവങ്ങളും കേരള വികസനത്തിനിണങ്ങുന്നതും , മലയാളികളുടെ ഉന്നത ജീവിതത്തിന് ഉതകുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നോർക്കയെപ്പറ്റി വിശദവും വിജ്ഞാനപ്രദവുമായ പ്രഭാഷണം നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി നടത്തുകയുണ്ടായി.

പവർ പോയിന്റ് പ്രെസെന്റേഷനിലൂടെ നോർക്കയുടെ സേവനങ്ങളും, പദ്ധതികളും പൂർണ്ണമായും പ്രവാസികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നദ്ദേഹം വിശദീകരിച്ചു. വ്യക്തവും, ലളിതവുമായ അവതരണം പ്രവാസികളല്ലാത്തവർക്കു പോലും ഏറെ സഹായകരമായിരുന്നു. പിന്നീട് ബഹു: വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രഭാഷണം നടത്തി.

കേരളത്തിൻ്റെ സമഗ്ര വികസനത്തെ ലക്ഷ്യമിട്ട്1957 ൽ ശ്രീ.ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സർക്കാർ തുടക്കം കുറിക്കുകയും ഇന്ന് ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ തുടരുന്നതുമായ ‘ കേരള മോഡൽ’ ആഗോള പ്രശംസ നേടിക്കഴിഞ്ഞതാണ്.

വിദ്യാഭ്യാസം,ആരോഗ്യം, പൊതുജനക്ഷേമം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഈ മാതൃക പ്രാവർത്തികമാക്കുന്നത്.. എന്നാൽ വ്യവസായിക മേഖലയിൽ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളുണ്ട്. ഈ പോരായ്മകൾപരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. വ്യവസായ അന്തരീക്ഷത്തിന് തടസ്സമായി നിൽക്കുന്നത് കേരളത്തിലെ സ്ഥല പരിമിതിയും പ്രകൃതി ലോല പ്രദേശങ്ങളും , നീർത്തടങ്ങളുമാണ്. എന്നാൽ മതനിരപേക്ഷമായ സാമൂഹ്യ അന്തരീക്ഷവും , അക്കാദമിക് വൈദഗ്‌ധ്യവുമുള്ള മനുഷ്യപ്രയത്നശേഷിയും അനുകൂലമായി ഉണ്ട്. ഇവയെല്ലാം ഉൾക്കൊണ്ടു വേണം കേരളത്തിൽ വ്യവസായ വത്ക്കരണം സാധ്യമാക്കേണ്ടത്. ഉത്തരവാദിത്വ വ്യവസായ വത്ക്കരണമെന്ന നിലയ്ക്ക് ഉദ് പാദനക്ഷമത വർദ്ധിപ്പിച്ചു കേരളത്തിനിണങ്ങിയ സംരംഭത്തിനാണ് പ്രവാസികൾ നിക്ഷേപം നടത്തേണ്ടത്.

ഒന്നും രണ്ടും പിണറായി സർക്കാർ പ്രളയം, നിപ്പ, കോവിഡ് എന്നിവയുടെ വെല്ലുവിളികൾ അതിജീവിച്ച് ഇതിനകം വ്യവസായ വളർച്ച നിരക്ക് വർധിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തൽ ഊന്നി പറഞ്ഞു.

സാമ്പത്തിക വിദഗ്ധനും മുൻസംസ്ഥാന ആസൂത്രണ സമിതി അംഗവുമായ ശ്രീ കെ എൻ ഹരിലാലായിരുന്നു പിന്നീട് പ്രവാസ സദസ്സിനെ അഭിമുഖീകരിച്ച് പ്രഭാഷണം നടത്തിയത്. മുതലാളിത്തിനെതിരായി പുറം ലോകവുമായി ബന്ധമില്ലാത്ത വികസനമായിരുന്നു സോഷ്യലിസ്റ്റ് രാജ്യങ്ങൾ നടപ്പിലാക്കിയിരുന്നത്. എന്നാൽ കേരളം പുറം ലോകവുമായി ബന്ധപ്പെട്ടാണ് മുതലാളിത്തത്തിന്റെ ബദൽ സൃഷ്ടിച്ചത്. പ്രവാസികൾക്ക് ഇക്കാര്യത്തിൽ കേരള വികസനത്തിന് നല്ല സംഭാവന നൽകാൻ കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം, ഉക്രൈൻ യുദ്ധം, എന്നിവ ലോക സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകാൻ പോവുകയാണ്. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ മേധാവിത്വം മെല്ലെ കുറയാനിടവരും . ലോക സാമ്പത്തിക ഭൂപടത്തിലെ ഈ മാറ്റം പ്രവാസ ജീവിതത്തിലും പ്രതികൂല പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. തുടർന്നു പ്രവാസ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യപരമായ വിമർശനങ്ങളും, നിർദ്ദേശങ്ങളും , ചോദ്യങ്ങളും സദസ്സിൽ നിന്ന് ഉയർന്നുവന്നു. അവയ്ക്കുള്ള കൃത്യമായ മറുപടിയും പാനലിൽ നിന്നും ഉണ്ടായി.

3 മണിക്കൂർ നീണ്ട സൂം മീറ്റിങ്ങിൽ യുകെയിൽ നിന്നു മാത്രമല്ല മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നിരവധി പ്രവാസി മലയാളികൾ ഈ സംവാദസദസിൽ പങ്കാളികളായിരുന്നുവെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. “നവകേരള നിർമ്മിതിക്ക് പ്രവാസികളുടെ പങ്ക് ” എന്ന വിഷയത്തിൽ യുകെയിൽ നടന്ന ഈ പ്രവാസ സംവാദസദസ്സിന് നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ സ്വാഗതം ആശംസിച്ചു .
സ.ഫിതിൽ മുത്തുക്കോയ , സ.ശ്രീകാന്ത്, സ.മിഥുൻ സണ്ണി എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു..

സ: ദിലീപ് കുമാർ , സ : ചിഞ്ചു സണ്ണി, സ : ഭാസ്ക്കർ പുരയിൽ എന്നിവരടങ്ങിയ പ്രസീഡിയം ചടങ്ങിനെ നിയന്ത്രിച്ചു. സ: രാജി ഷാജിയുടെ കൃതങ്ഞതാ പ്രകാശനത്തോടെ പ്രവാസ സംവാദസദസ്സിന് സമാപനമായി.