ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയാണ് നടനും സഹനിര്‍മ്മാതാവുമായിരുന്ന വിജയ് ബാബുവുമായി പ്രശ്നമുണ്ടാകാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. സിനിമയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ് എന്ന് സാന്ദ്ര പറയുന്നു.

പക്ഷെ, ആശുപത്രിയില്‍ എത്തുമ്പോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും താന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും താന്‍ അറിഞ്ഞില്ല. പെട്ടെന്ന് ആകെ പരിഭ്രമിച്ചുപോയി. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്റ്റൊക്കയിട്ടു.

ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്നമല്ലായിരുന്നു തങ്ങള്‍ തമ്മിലുണ്ടായിരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം തന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ സഹിക്കാന്‍ പറ്റോ? താന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി.

ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. താന്‍ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. സിനിമയേ വേണ്ട എന്ന് താന്‍ പറഞ്ഞു. അപ്പോഴേക്ക് ശരിക്കും മടുത്തു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത് എന്നും സാന്ദ്ര പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.