കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിടിയിലായ സനുമോഹന്‍ തീരുമാനിച്ചിരുന്നത് മകളെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ .

കഴുത്തറ്റം കടബാദ്ധ്യത ഏറിയതോടെ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്താല്‍ മകള്‍ തനിച്ചാകുമല്ലോ എന്ന് ഭയന്നു. കൊച്ചിയിലെ ഫ്ളാറ്റിലെത്തി മകളോട് അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്നും നമുക്ക് ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്തമര്‍ത്തി ശ്വാസം മുട്ടിച്ചു.

ചലനം നില്‍ക്കും വരെ അങ്ങിനെ ചെയ്തു. വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ച ശേഷം മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിലിട്ട് മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി.

അതേസമയം ഭയം കാരണം സനുമോഹന് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. മകളെ കൊലപ്പെടുത്തിയ ​ശേഷം ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കയ്യില്‍ ഉണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നും പറഞ്ഞു.

അതേസമയം മകള്‍ വൈഗയുടേത് മുങ്ങി മരണമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ആന്തരീകാവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. സനുമോഹന്‍ ശ്വാസം മുട്ടിച്ചപ്പോള്‍ വൈഗ ബോധരഹിതയായിരിക്കാം എന്നും പിന്നീട് മുട്ടാര്‍ പുഴയില്‍ കൊണ്ടിട്ട ശേഷമായിരിക്കാം മരണം സംഭവിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. പോലീസായിരുന്നു സനുമോഹനെ പിടികൂടിയതും. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് മൂന്നംഗ പോലീസ് സംഘം പിടികൂടുകയായിരുന്നു.

ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയില്‍ നിന്നും കണ്ടെത്തിയത്. അതേസമയം സനുമോഹന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.