ലണ്ടന്റെ ചരിത്രത്തിലേക്ക് പുതിയഒരു അധ്യായം കൂടി. ആദ്യമായി ഒരു വനിതയെ ബിഷപ്പ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടാണ് ലണ്ടന്‍ ചരിത്രം രചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ആണ് വിപ്ലവാത്മകമായ ഈ നിയമനം നടത്തിയിരിക്കുന്നത്. റവ. സാറാ മുലാലിയാണ് ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായിരിക്കുന്നത്. അമ്പത്തിയഞ്ചുകാരിയ സാറാ ഫെബ്രുവരിയില്‍ റിട്ടയറാകുന്ന റവ. ഡോ റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ പിന്‍ഗാമിയായിട്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014 മുതല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതകളുടെ മെത്രാന്‍ സ്ഥാനത്തിന് അംഗീകാരം നല്‍കിയിരുന്നു.

സാറാ ആദ്യകാലത്ത് നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. 1999 ല്‍ ചീഫ് നഴ്‌സിങ്ങ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് പൗരോഹിത്യവൃത്തിയിലേക്ക് തിരിഞ്ഞത്. 2001 ല്‍ പുരോഹിതയായി അഭിഷേകം ചെയ്യപ്പെട്ടു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 133–ാമത് മെത്രാനാണ് സാറ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്.
എഴുപതിനായിരത്തോളം അംഗങ്ങളും ആയിരത്തോളം വൈദികരും ഇംഗ്ലണ്ടിലെ ഈ സഭയ്ക്കുണ്ട്. 150 സ്‌കൂളുകളും പരിധിയിലുണ്ട്. സെന്റ് പോള്‍ കത്തീഡ്രലില്‍ ഒരു വര്‍ഷം 1.5 മില്യന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്.

” ഇത് എനിക്ക് നല്‍കിയ വലിയൊരു അംഗീകാരമാണ്. വീട്ടില്‍ തിരികെയെത്തിയ അനുഭവമാണ് ഇതെനിക്ക് സമ്മാനിക്കുന്നത്”. 32 വര്‍ഷമായി ലണ്ടനില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബിഷപ് സാറ തന്റെ സ്ഥാനലബ്ധിയെക്കുറിച്ച് പറയുന്നു.