ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൗദി :-  അവധിക്കാലം ആഘോഷിക്കാൻ  സൗദിയിൽ എത്തിയ ലീഡ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ട്വിറ്റർ അക്കൗണ്ട് ഉണ്ടെന്ന കാരണത്താലും, അക്കൗണ്ടിലൂടെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും മറ്റും പോസ്റ്റ് ചെയ്തതിലൂടെ രാജ്യത്ത് നിലവിലുള്ള സ്വസ്ഥത തകർക്കാൻ ശ്രമിച്ചെന്നുമുള്ള കാരണത്തിന് പെൺകുട്ടിക്ക് 34 വർഷം തടവു ശിക്ഷ വിധിച്ചിരിക്കുകയാണ് സൗദി. മുപ്പത്തിനാലുകാരിയായ സൽമ അൽ ഷെബാബിനെതിരെയാണ് സൗദി നടപടി സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ അസ്വസ്ഥത പരത്തുവാൻ ശ്രമിച്ചതിനും, നിലവിലുള്ള ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള കാരണത്തിലാണ് ശിക്ഷ ഉണ്ടായിരിക്കുന്നത്. നാലും ആറും വയസ്സുള്ള രണ്ട് ആൺമക്കളുള്ള സൽമയ്ക്ക് ആദ്യം ആറു വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നതെങ്കിലും, പിന്നീട് അവർ തന്റെ വിധിയെ ചോദ്യം ചെയ്ത അപ്പീൽ നൽകിയപ്പോഴാണ് അത് 34 വർഷമായി കോടതി വർധിപ്പിച്ചത്. ശിക്ഷ കഴിഞ്ഞതിനുശേഷം 34 വർഷത്തെ യാത്ര വിലക്കും ഇവർക്ക് ഉണ്ടായിരിക്കും.


സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, അതോടൊപ്പം തന്നെ തടവിൽ കഴിയുന്ന  സ്ത്രീ സംരക്ഷണ പ്രവർത്തകരായ ലൗജെയിൻ അൽ ഹാത്തോളിനെ പോലുള്ളവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കുറ്റത്തിനാണ് സൽമയ്ക്ക് 34 വർഷത്തെ തടവു ശിക്ഷ വിധിച്ചിരിക്കുന്നത്.  യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ പി എച്ച് ഡി വിദ്യാർത്ഥിനിയായ സൽമ അവധി ആഘോഷിക്കാനായി 2021 ജനുവരിയിൽ സൗദിയിൽ എത്തിയ സമയത്താണ് അവരെ അറസ്റ്റ് ചെയ്തത്. ഷിയാ മുസ്ലീം എന്ന നിലയിൽ ഉള്ള സൽമയുടെ മതപരമായ ഐഡന്റിറ്റി, അവളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമായി.