ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്‌റ്റോണ്‍ഹെഞ്ച് ഇന്നും ലോകത്തിന് മുന്നിലെ ചോദ്യ ചിഹ്നമാണ്. എന്നാൽ ഈ കൽവൃത്തത്തിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകർ. ഈ കൽവൃത്തം ഒരു കലണ്ടറായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർ കണ്ടെത്തി. 10 ദിവസത്തെ ആഴ്ചകളും അധിക മാസങ്ങളും ഉൾപ്പെടുന്ന ട്രോപിക്കൽ സോളാർ കലണ്ടർ, പുരാതന ഈജിപ്തിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നതിന് സമാനമാണ്. മറ്റ് സംസ്കാരങ്ങളുമായി ബ്രിട്ടനുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണിതെന്ന് ഗവേഷകർ പറഞ്ഞു. ആന്റിക്വിറ്റി ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

“ബിസി 3,000-ത്തിന് ശേഷം കിഴക്കൻ മെഡിറ്ററേനിയനിൽ ഇത്തരമൊരു സോളാർ കലണ്ടർ വികസിപ്പിച്ചെടുത്തു. ഏകദേശം 2,700-ഓടെ ഈജിപ്തിൽ സിവിൽ കലണ്ടറായി അംഗീകരിക്കപ്പെട്ടു. 2,600 ബിസിയിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.” ബോൺമൗത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ തിമോത്തി ഡാർവിൽ പറഞ്ഞു. സാർസെൻ സർക്കിളിലെ 30 കല്ലുകളിൽ ഓരോന്നും ഒരു മാസത്തിലെ ഒരു ദിവസത്തെ പ്രതിനിധീകരിക്കുന്നു. അത് തന്നെ 10 ദിവസങ്ങൾ വീതം മൂന്ന് ആഴ്ചകളായി തിരിച്ചിരിക്കുന്നു.

സൂര്യന്റെ ചലനങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ കല്ലിന്റെയും സ്ഥാനം. അതിനാല്‍ത്തന്നെ വാനനിരീക്ഷകരുടെ ഉള്‍പ്പെടെ പ്രധാന കേന്ദ്രമാണിവിടം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ഇതിന് ഏകദേശം ബിസി 2000-3000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. ഈ സ്മാരകം ആരു നിര്‍മിച്ചു, എന്തിനു നിര്‍മിച്ചു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. ബ്രിട്ടീഷ് ജനതയുടെ സംസ്‌കാരത്തിന്റെ അഭിമാന അടയാളം കൂടിയാണിന്ന് സ്‌റ്റോണ്‍ഹെഞ്ച്.