യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.സംഘത്തില്‍ 29 മലയാളികളാണ് ഉള്ളത്.

തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ കേരളത്തിലേക്ക് അയക്കും. 14 വിദ്യാര്‍ത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്ത്യയുടെ യുക്രൈന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ഹംഗറിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി റൊമേനിയയിലേക്കയക്കും ഓപ്പറേഷന്‍ ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ വേഗത്തില്‍ തിരികെയെത്തിക്കുകയാണ് കേന്ദ്രം.

റൊമേനിയയിലും ഹംഗറിയിലും എത്തിയവര്‍ക്കായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി വിദ്യാര്‍ഥികളുമുണ്ട്.

കിയേവില്‍ ബങ്കറുകളില്‍ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്താന്‍ സഹായം റഷ്യ അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തില്‍ യുക്രൈനും ഇന്ത്യക്ക് പിന്തുണ നല്‍കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.