ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടു. മെഡിസിൻ റെഗുലേറ്റർ ആണ് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

എന്നാൽ പ്രതിരോധ കുത്തിവെയ്‌പ്പ് കൊണ്ട് കൈവരിച്ച നേട്ടം കണക്കാക്കുമ്പോൾ അപകടസാധ്യത വളരെ കുറവാണെന്നാണ് മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അഭിപ്രായം . നേരത്തെ ഓക്സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു എന്ന ആശങ്കയെ തുടർന്ന് നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽക്കാലികമായി ഓക്സ്ഫോർഡ് വാക്സിൻ വിതരണം നിർത്തിവച്ചിരുന്നു. പിന്നീട് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും ജർമ്മനി ,ഫ്രാൻസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പ്രായമായവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വാക്സിനേഷനിലൂടെ നേടുന്ന കോവിഡ്-19 നെതിരെയുള്ള പ്രതിരോധം കണക്കാക്കുമ്പോൾ അപകട സാധ്യത വളരെ കുറവാണെന്നും പൊതുജനങ്ങൾ തുടർന്നും വാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്നും മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജൂൺ റെയിൻ പറഞ്ഞു.