ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയില്‍ പ്രവാസി ജീവനൊടുക്കി. അല്‍ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആണ്‍കുട്ടി, എട്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവരെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു.

മരണങ്ങള്‍ ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, യുവാവ് എന്തിനാണ് ഈ കൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പൊലീസും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.

ആത്മഹത്യ ചെയ്ത യുവാവിന്റെ പക്കല്‍ നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തു. തന്റെ ഭാര്യയെയും രണ്ടു മക്കളെയും താന്‍ കൊലപ്പെടുത്തിയെന്നും അവരുടെ മൃതദേഹം മുകളില്‍ നിന്നും താഴെ എത്തിക്കണമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചു.

എല്ലാവരുടെയും മൃതദേഹം ആശുപത്രിയിലേക്കും ഫൊറന്‍സിക് പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി മാറ്റുകയും ചെയ്തു. ആറു മാസം മുന്‍പാണ് കുടുംബം ഇവിടെ താമസമാക്കിയതെന്നു അയല്‍ക്കാര്‍ പറഞ്ഞു.