മുൻപത്തെ കോൺഗ്രസ് സർക്കാരുകളും അന്നത്തെ പ്രധാനമന്ത്രിമാരും നടപ്പിലാക്കിയ കാര്യങ്ങൾ കൊണ്ടാണ് ഇന്ത്യ ഇപ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ശിവസേന. മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചാണ് ശിവസേനയുടെ മുഖപത്രമായ സാംനയിലെ ലേഖനം.

ചെറിയ രാജ്യങ്ങൾ പോലും ഇന്ത്യയെ സഹായിക്കാൻ എത്തുമ്പോൾ സെൻട്രൽ വിസ്ത പദ്ധതിയിലാണ് കേന്ദ്രത്തിന്റെ ശ്രദ്ധയെന്ന് സേന വിമർശിക്കുന്നു. ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പിവി നരസിംഹറാവു, ഡോ മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറുകൾ കൊണ്ടുവന്ന വികസന പദ്ധതികളോടാണ് നന്ദി പറയേണ്ടതെന്നും ലേഖനത്തിൽ പറയുന്നു

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങളിലൂടെയാണ് ഇന്ത്യ അതിജീവിക്കുന്നത്. ധാരാളം ദരിദ്രരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ, പാകിസ്താൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാഷ്ട്രങ്ങളാണ് മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചിരുന്നത്. ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങൾ മൂലമാണ് രാജ്യം ഇപ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം അനുഭവിക്കുന്നത്. നരേന്ദ്രമോദി തന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുമായി മുമ്പോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.’ ശിവസേന പറയുന്നു.