ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജ്ജിന്റെ മകനുമായ അഡ്വ ഷോണ്‍ ജോര്‍ജ്ജിന് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജയിച്ചുകയറിയത്. പൂഞ്ഞാറില്‍ മകനെ ഇറക്കി കരുത്ത് തെളിയിക്കാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കമാണ് ഫലമണിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയാണ് ജനപക്ഷം അട്ടിമറിവിജയം നേടിയത്. ഷോണിന്റെ പ്രധാന എതിരാളി യുഡിഎഫിന്റെ അഡ്വ വിജെ ജോസ് വലിയവീട്ടിലായിരുന്നു. ജോസ് വിഭാഗം അഡ്വ ബിജു ജോസഫ് ഇളന്തുരുത്തിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ജനപക്ഷത്തിന്റെ നാല് സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. 20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. യുവജന പക്ഷം സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം.

തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെഎസ്സിയുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആയിരുന്നു.