ഡൽഹിയിൽ കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പ്രതി അഫ്താബിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. ലവ് ജിഹാദ് ആരോപണവും ശ്രദ്ധയുടെ പിതാവ് ഉന്നയിച്ചു. യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ മെഹ്റോളി വനത്തിൽ വരും ദിവസങ്ങളിലും തുടരും. ഇരുവരും പരിചയപ്പെട്ട ഡേറ്റിങ് ആപ്പ് ബംബിളില്‍ നിന്ന് ഡൽഹി പൊലീസ് വിശദാംശങ്ങൾ തേടി.

ലിവിംഗ് ‌ടുഗദർ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട ശ്രദ്ധയോടെ പതിനെട്ട് ശരീര ഭാഗങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാനായുള്ളു. അറസ്റ്റിലായ പ്രതി അഫ്താബ് അമീൻ പൂനവല്ല കുറ്റകൃത്യത്തിൽ ലവലേശം പശ്ചാത്താപം പോലും കാണിക്കാതെ ലോക്കപ്പിൽ സുഖ നിദ്രയിലാണ്. ഈ ദൃശ്യം ട്വിറ്ററിലടക്കം വൈറലായിരുന്നു. വിവാഹം കഴിക്കാമെന്ന് അഫ്താബ് ഉറപ്പ് നൽകിയെങ്കിലും അതിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലഹത്തിലാകുന്നത്.

ഫോറൻസിക് വിദദ്ധനായ ഡെക്സ്റ്റർ മോർഗൻയാൾ സീരിയൽ കില്ലറായ കഥപറയുന്ന അമേരിക്കൻ ടി.വി പരമ്പരയായ ഡെക്സ്റ്ററാണ് അഫ്താബിന് പ്രചോദനമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് സൊമാട്ടോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു. സംശയം തോന്നാതിരിക്കാൻ അതേ ഫ്ളാറ്റിൽ താമസം തുടർന്നു. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുർഗന്ധം വമിക്കാതിരിക്കാൻ എന്നും മുറിയിൽ സുഗന്ധദ്രവ്യങ്ങൾ കത്തിച്ചു വെച്ചിരുന്നു.

വെട്ടിനുറുക്കിയ ശരീരഭാഗങ്ങളിൽ അഴുകി തുടങ്ങുന്ന ഭാഗങ്ങളായിരുന്നു ഇയാൾ ആദ്യം വലിച്ചെറിഞ്ഞിരുന്നത്. പോളി ബാഗുകളിൽ നിറച്ച ശരീരഭാഗങ്ങൾ ഇയാൾ ഇടയ്ക്കിടെ പരിശോധിച്ചിരുന്നു. വലിച്ചെറിഞ്ഞ ശ്രദ്ധയുടെ 25 ശരീരഭാഗങ്ങളിൽ 18 ശരീരഭാഗങ്ങൾ മാത്രമാണ് പൊലീസിന് കണ്ടെത്താനായിട്ടുള്ളത്. ഇത് യുവതിയുടേതാണോ എന്നറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തേണ്ടി വരും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്. സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും, മുംബയിലെ എൽഎസ് റഹേജ കോളേജിൽ നിന്ന് ബിഎംഎസ് ബിരുദവും പ്രതി നേടിയിരുന്നു.

പാചകവൃത്തിയിൽ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗർ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ഇയാൾ ചാറ്റ് ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ല.

18 മാസങ്ങൾക്ക് ശേഷമാണ് ശ്രദ്ധയും അഫ്താബും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുടുംബം അറിഞ്ഞതെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വാക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അഫ്താബുമായി ലിവ്-ഇൻ ബന്ധത്തിലാണെന്ന് 2019 ൽ ശ്രദ്ധ അമ്മയോട് പറഞ്ഞു. ഇത് ഞാനും ഭാര്യയും എതിർത്തിരുന്നു. ദേഷ്യപ്പെട്ട ശ്രദ്ധ തനിക്ക് ഇരുപത്തിയഞ്ച് വയസായെന്നും, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്. എനിക്ക് അഫ്താബിനൊപ്പം ജീവിക്കണം. ഇന്ന് മുതൽ ഞാൻ നിങ്ങളുടെ മകളല്ലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചിരുന്നു. പോകരുതെന്ന് ശ്രദ്ധയുടെ ‘അമ്മ ഒരുപാടുതവണ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറയുന്നു.

ശ്രദ്ധയുടെ സുഹൃത്തുക്കളിൽ നിന്ന് മാത്രമേ മാതാപിതാക്കൾക്ക് മകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നുള്ളൂ. കുറച്ച് ദിവസങ്ങൾക്ക് ശേഷം ശ്രദ്ധയുടെ അമ്മ മരിച്ചു. പിന്നീട് രണ്ടു മൂന്ന് തവണ മാത്രം എന്നോട് സംസാരിച്ചെന്ന് പിതാവ് പറയുന്നു. അഫ്താബുമായുള്ള ബന്ധം വഷളായതായി അവൾ പറഞ്ഞിരുന്നു. അതിനിടയിൽ അഫ്താബ് മർദ്ദിക്കാറുണ്ടെന്നും വെളിപ്പെടുത്തി. അവളോട് വീട്ടിലേയ്ക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും അഫ്താബിന്റെ നിർദ്ദേശപ്രകാരം വീട്ടിലേയ്ക്ക് വരാൻ തയ്യാറായില്ല. മകൾ അനുസരിച്ചിരുന്നെങ്കിൽ ഇന്ന് ജീവിച്ചിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായെന്ന് അഫ്താബ് പറഞ്ഞു. അവൾ വിവാഹത്തിന് നിർബന്ധിച്ചു. മറുവശത്ത്, അഫ്താബിന് മറ്റ് പല പെൺകുട്ടികളുമായും ബന്ധമുണ്ടായിരുന്നു, ശ്രദ്ധ അത് പലപ്പോഴും ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവും ഉണ്ടായി. അഫ്താബ് ഇതിനിടെ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് മുമ്പ് അമേരിക്കൻ ക്രൈം ഷോ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി ക്രൈം സിനിമകളും ഷോകളും അഫ്താബ് കണ്ടിരുന്നു. തെളിവ് നശിപ്പിക്കാൻ ഗൂഗിളിൽ രക്തം കഴുകിക്കളയാനുള്ള വഴിയും കണ്ടെത്തി.

ഇതിനുശേഷം മാത്രമാണ് ഇയാൾ ശ്രദ്ധയെ കൊലപ്പെടുത്തുകയും മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തത്. മൃതദേഹം പെട്ടെന്ന് അഴുകാതിരിക്കാൻ പുതിയ വലിയ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിച്ചു. ദുർഗന്ധം വമിക്കാതിരിക്കാൻ കുന്തിരിക്കം ദിവസവും കത്തിച്ചു. പുലർച്ചെ ഉറക്കമെഴുന്നേറ്റ് കവറിൽ അഴുകിത്തുടങ്ങുന്ന മൃതദേഹ ഭാഗങ്ങളാക്കി വനത്തിൽ എരിഞ്ഞിടും. വന്യമൃഗങ്ങൾ ഇത് ഭക്ഷിക്കുന്നെന്ന് ഉറപ്പ് വരുത്തി തിരിച്ച് മടങ്ങും. ഇങ്ങനെ പതിനെട്ട് ദിവസമെടുത്താണ് മൃതദേഹം പ്രതി ഉപേക്ഷിച്ചത്. ശ്രദ്ധയും അഫ്താബും തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മൺ വെളിപ്പെടുത്തിയിരുന്നു.

ജൂലൈയിൽ നടത്തിയ വാട്സാപ്പ് കോളിൽ അവൾ വല്ലാതെ ഭയപ്പെട്ടിരുന്നു. ആ രാത്രി അഫ്താബിനൊപ്പം താമസിച്ചാൽ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി അവൾ പറഞ്ഞു. താൻ ചില സുഹൃത്തുക്കളുമായി ചേർന്ന് ഛത്തർപൂരിന്റെ വീട്ടിൽ നിന്ന് ശ്രദ്ധയെ രക്ഷപ്പെടുത്തിയതായി ലക്ഷ്മൺ നാടാർ പറഞ്ഞു. തുടർന്ന് പോലീസിൽ പരാതിപ്പെടുമെന്ന് അഫ്താബിനു മുന്നറിയിപ്പ് നൽകി. എന്നാൽ അഫ്താബിനോടുള്ള സ്നേഹം കാരണം ശ്രദ്ധ പരാതി നൽകാൻ കൂട്ടാക്കിയില്ലെന്ന് ലക്ഷ്മൺ പറയുന്നു.

മേയിൽ കൊലപാതകം നടന്നെങ്കിലും ജൂൺവരെ പ്രതി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചു. ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കാനായിരുന്നു ഈ നീക്കം അഫ്താബിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. ശ്രദ്ധയുടെയും അഫ്താബിന്റെയും ഒരു സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വനത്തിൽനിന്ന് കണ്ടെത്തിയ 12 ഭാഗങ്ങൾ മനുഷ്യമൃതദേഹാവശിഷ്ടമാണോ എന്ന പരിശോധനാറിപ്പോർട്ട് വരണം. അഫ്താബിന്റെ വീട്ടിൽനിന്ന് ചില എല്ലിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.