ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ ഷേക് സ്പിയർ തിയേറ്റർ നടൻ സർ ആന്റണി ഷേർ എഴുപത്തിരണ്ടാം വയസ്സിൽ ക്യാൻസർ ബാധിതനായി മരണപ്പെട്ടു. വളരെ വർഷക്കാലം റോയൽ ഷേക്സ്പിയർ കമ്പനിയിൽ മികച്ച അഭിനയം കാഴ്ചവെച്ച ആന്റണി മരണപ്പെട്ട വിവരം റോയൽ ഷേക്സ്പിയർ കമ്പനി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും മികച്ച തിയേറ്റർ നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിലുള്ള അഗാധമായ ദുഃഖം കമ്പനി രേഖപ്പെടുത്തി. ഭാര്യ ഗ്രിഗറി ഡോറനും കമ്പനിയുടെ ഭാഗമാണ്. റോയൽ ഷേക്സ്പിയർ കമ്പനിയുടെ ഏറ്റവും അവിഭാജ്യ ഘടകമായിരുന്നു ആന്റണിയുടെ സാന്നിധ്യമെന്നും, അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ എന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുമെന്നും റോയൽ ഷേക്സ്പിയർ കമ്പനി ചെയർമാൻ ശ്രീതി വദേരാ പറഞ്ഞു. റിച്ചർഡ് lll, മാക്ബെത്ത് തുടങ്ങിയ കമ്പനി നാടകങ്ങളിലും, ബിബിസിയുടെ മർഫി ലോ എന്ന ടെലിവിഷൻ സീരിസിലും, ദി ഹിസ്റ്ററി മാൻ മുതലായ മറ്റ് ടിവി സീരിയലുകൾ എല്ലാം നിറസാന്നിധ്യമായിരുന്നു ആന്റണി.

1985 ൽ റിച്ചർഡ് മൂന്നാമൻ രാജാവിനെ വ്യത്യസ്തമായ തരത്തിൽ ക്രച്ചസിൽ അവതരിപ്പിച്ചതിനാണ് അദ്ദേഹത്തിന് ഒലിവർ അവാർഡ് ലഭിച്ചത്. ആന്റണിയുടെ മരണത്തിനുള്ള ദുഃഖം ചാൾസ് രാജകുമാരനും അറിയിച്ചു. 1982 ലാണ് ആന്റണി റോയൽ ഷേക്സ്പിയർ കമ്പനിയിൽ ആദ്യമായി ചേർന്നത്. മെർച്ചന്റ് ഓഫ് വെനീസ്സിലെ ഷൈലോക്ക് തുടങ്ങിയ നിരവധി ചരിത്രപ്രസിദ്ധമായ കഥാപാത്രങ്ങൾ ആന്റണി സ്റ്റേജിൽ നിറഞ്ഞാടിയിട്ടുണ്ട്.