ഇന്ത്യയെ ഒട്ടാകെ ഇളക്കി മറിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ അറസ്റ്റ് വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. ഇതിനിടയിലാണ് ഗുര്‍മീതിന് സിബിഐ കോടതിയില്‍ പിണഞ്ഞ അബദ്ധം വാര്‍ത്തയായിരിക്കുന്നത്. പീഡനക്കേസില്‍ കോടതിയില്‍ വാദം നടക്കവേ തനിക്ക് ലൈഗിക ശേഷിയില്ലെന്ന് ഗുര്‍മീത് റാം റഹീം സിംഗ് കോടതിയില്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്.

1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നുമാണ് ഗുര്‍മിത് വാദിച്ചത്. ഈ വാദത്തില്‍ പ്രോസിക്യൂഷന്‍ ഞെട്ടി. കാരണം ഗുര്‍മീതിന്റെ ഈ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം അപ്പോള്‍ ഉണ്ടായിരുന്നില്ല.

മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ടായിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് ഗുര്‍മിത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുര്‍മിതിന്റെ വാദത്തെ കോടതി തള്ളിക്കളഞ്ഞത്.

പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയില്‍ പറയുന്നുണ്ട്. ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സിബിഐ കോടതി ഗുര്‍മീതിന്റെ വാദം തള്ളിക്കളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജയിലിലേക്ക് കൊണ്ടു പോകും വഴി ഗുര്‍മീത് റാം റഹിം സിങിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് കഴിഞ്ഞ ദിവസം പോലീസിന്റെ വെളിപ്പെടുത്തല്‍ വന്നിരുന്നു. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പോലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ ആ ശ്രമം പാളുകയായിരുന്നെന്നും ഹരിയാണ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെകെ റാവു പറയുന്നു. 20 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച ഉടനെ സംസ്ഥാനത്തങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടാനും ഗുര്‍മീത് അനുയായികള്‍ പദ്ധതിയിട്ടിരുന്നു.