ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്ലഗ് & ലെറ്റസ്, യേറ്റ്‌സ് എന്നിവയുൾപ്പെടെയുള്ള ബാർ ശൃംഖലകളുടെ ഉടമസ്ഥരായ സ്റ്റോൺഗേറ്റ് ഗ്രൂപ്പ്, കുതിച്ചുയരുന്ന ചെലവുകൾ നികത്താൻ വാരാന്ത്യങ്ങൾ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ കൂടുതൽ പൈസ ഈടാക്കുമെന്നുള്ള അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ലോകകപ്പ് പോലുള്ള ഇവന്റുകൾ നടന്നപ്പോൾ മുൻപ് ഇത്തരത്തിൽ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ ഒരു സ്ഥിരമായ രീതിയിൽ ആക്കുന്നത് ആദ്യമാണ് . തിരക്കേറിയ സമയങ്ങളിൽ ഒരു പൈന്റ് ബിയർ കുടിക്കുന്നവർക്ക് 20 പൈസ അധികം ചിലവാകും. സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ ടിക്കറ്റിന്റെ കൂടുതൽ നിരക്ക് ഈടാക്കുന്നത് ഏവിയേഷൻ രംഗത്ത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള ഒരു ഡൈനാമിക് പ്രൈസിങ് രീതിയാണ് സ്ലഗ് & ലെറ്റസ് ഉടമകളും പിന്തുടരുന്നത്. വിലവർദ്ധനവ് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നോട്ടീസ് ബോർഡിലൂടെ പ്രദർശിപ്പിക്കുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു. എന്നാൽ കമ്പനിയുടെ ഈ നീക്കം സോഷ്യൽ മീഡിയയിൽ പല ഉപഭോക്താക്കളെയും രോഷാകുലരാക്കി.


യുകെയിലുടനീളമുള്ള പബ്ബുകൾ ഊർജ്ജ നിരക്കുകൾ ഉൾപ്പെടെയുള്ള വർദ്ധിച്ച ചിലവുകൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഇത് ഇംഗ്ലണ്ടിലും വെയിൽസിലും നിരവധി പബ്ബുകളുടെ അടച്ചുപൂട്ടലിലേക്കും നയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഡൈനാമിക് പ്രൈസിങ് സ്ട്രാറ്റെജിയുടെ ഭാഗമായി ചിലവ് കുറഞ്ഞ സമയങ്ങളിൽ ഓഫറുകളും മറ്റും ഏർപ്പെടുത്താനും കമ്പനി തീരുമാനിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.