ബ്രെക്‌സിറ്റ് വിഷയത്തില്‍ കാലിടറി തെരേസ മേയ് അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയാല്‍ ഉണ്ടാകാനിടയുള്ള തെരഞ്ഞെടുപ്പ് ബ്രിട്ടനില്‍ അധികാര മാറ്റത്തിന് കാരണമാകുമെന്ന് സൂചന. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെറമി കോര്‍ബിനെ എത്തിക്കാന്‍ നിക്കോള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന എസ്എന്‍പി തയ്യാറാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ തന്നെയായിരിക്കും പാര്‍ലമെന്റില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയെന്ന് ഇലക്ടറല്‍ കാല്‍കുലസ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ പറയുന്നു. 650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 286 സീറ്റുകള്‍ ടോറികള്‍ക്ക് ലഭിക്കും. എന്നാല്‍ നിലവിലുള്ള സഖ്യകക്ഷിയായ ഡിയുപിയുടെ പിന്തുണ ലഭിച്ചാലും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ലേബറിന് 283 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. 43 സീറ്റുകളുള്ള സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി പിന്തുണച്ചാല്‍ ലേബറിന് ഭരണത്തിലെത്താന്‍ സാധിക്കും. സാഹചര്യത്തിന്റെ ചെറിയൊരു സൂചന മാത്രമേ സര്‍വേ നല്‍കുന്നുള്ളു. കണ്‍സര്‍വേറ്റീവുകളെ സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പ് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുമ്പ് കണ്‍സര്‍വേറ്റീവുകളുമായി സഖ്യത്തിലേര്‍പ്പെട്ട ലിബറല്‍ ഡെമോക്രാറ്റുകളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എസ്എന്‍പി ലേബറുമായി സഖ്യത്തിന് തയ്യാറാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

സ്‌കോട്ട്‌ലന്‍ഡില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു. ബ്രെക്‌സിറ്റ് ധാരണ കോമണ്‍സില്‍ 11-ാം തിയതിയാണ് ചര്‍ച്ചക്കെത്തുന്നത്. യൂറോപ്യന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ച ധാരണയ്ക്ക് പക്ഷേ കോമണ്‍സില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും കണ്‍സര്‍വേറ്റീവില്‍ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പിനെ നേരിടേണ്ടി വരും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് രാജി വെച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ബ്രിട്ടന്‍ വീണ്ടും ഒരു പൊതുതെര